പാര്‍ട്ടി ഓഫിസ് അക്രമം; അന്വേഷണം ഊര്‍ജിതം

പാലക്കാട്: സി.പി.എം-ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസുകള്‍ക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സി.പി.എം ജില്ല കമ്മറ്റി ഓഫിസ് അക്രമിച്ച സംഭവം പാലക്കാട് ടൗണ്‍ നോര്‍ത് പൊലീസും ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസ് അക്രമിച്ചത് പാലക്കാട് സൗത് പൊലീസുമാണ് അന്വേഷിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവറിന് കീഴിലുണ്ടായിരുന്ന നമ്പറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണത്തിന്‍െറ ആദ്യഘട്ടം. പ്രതികളെ സംബന്ധിച്ച് നിഗമനങ്ങളിലേക്ക് എത്തിയില്ളെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് അക്രമിക്കാന്‍ എത്തിയത് കാറിലാണെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. എന്നാല്‍, ജില്ല കമ്മിറ്റി ഓഫിസിന് സമീപത്തുള്ള സ്ഥാപനങ്ങളുടെ സി.സി.ടി.വി കാമറകളിലൊന്നിലും അക്രമികള്‍ വന്ന കാറിന്‍െറയോ, അക്രമികളുടെയോ ചിത്രം പതിഞ്ഞിട്ടില്ല. ടവര്‍ പരിധിക്ക് കീഴില്‍ അക്രമം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് എത്തിയ നമ്പറുകള്‍ പരിശോധിച്ചാല്‍ അക്രമികള്‍ വലയിലാകുമെന്നാണ് പൊലീസിന്‍െറ കണക്കുകൂട്ടല്‍. അര്‍ധരാത്രിയായതിനാല്‍ ടവര്‍ പരിധിയില്‍ എത്തിയവരെ തിരിച്ചറിയുക എളുപ്പമാണെന്നും പൊലീസ് കരുതുന്നു. ഇതുസംബന്ധിച്ച് ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെ അഞ്ച് മൊബൈല്‍ നെറ്റ്വര്‍ക്കുകളോട് ആ സമയത്ത് ടവര്‍ പരിധിയില്‍ എത്തിയവരുടെ വിവരം നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി ഓഫിസ് അക്രമിക്കപ്പെട്ടതിലും അന്വേഷണം ത്വരിതഗതിയില്‍ നടക്കുന്നുണ്ടെന്ന് ടൗണ്‍ സൗത് പൊലീസ് അറിയിച്ചു. ഇവിടെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും ടവര്‍ പരിധിയില്‍ അക്രമം നടന്ന സമയത്ത് ഉള്ളവരെയും അടിസ്ഥാനമാക്കിയാണ് അന്വേഷണമെന്ന് പൊലീസ് പറഞ്ഞു. ബി.ജെ.പി ഓഫിസ് അക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്നാണ് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അത് അന്വേഷണത്തെ സഹായിക്കുമെന്നാണ് പൊലീസിന്‍െറ പ്രതീക്ഷ. രണ്ടിടത്തും കുപ്പിയില്‍ മണ്ണെണ്ണ നിറച്ച് കത്തിച്ച് എറിഞ്ഞുവെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും രാസ പരിശോധനാ ഫലം വന്നതിന് ശേഷമേ അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിയൂവെന്നും പൊലീസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.