മങ്കര റെയില്‍വേ സ്റ്റേഷന്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍

പത്തിരിപ്പാല: വരുമാനം കുറവാണെന്ന കാരണത്താല്‍ മങ്കര റെയില്‍വേ സ്റ്റേഷന്‍ തരം താഴത്തല്‍ ഭീഷണിയില്‍. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ സി. ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ശ്രമഫലമായി കൊണ്ടുവന്ന റെയില്‍വേ സ്റ്റേഷനാണ് തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്നത്. അടച്ചുപൂട്ടലിന്‍െറ ആദ്യഘട്ടമാണ് ഇതെന്നും ആരോപണമുണ്ട്. ടിക്കറ്റിങ് സമ്പ്രദായം കരാറുകാരെ ഏല്‍പ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടെ സ്റ്റേഷനില്‍ റെയില്‍വേ ജീവനക്കാര്‍ പൂര്‍ണമായും ഇല്ലാതാകും.ലെക്കിടി റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്കായിരിക്കും സിഗ്നല്‍ നിയന്ത്രണത്തിന്‍െറ ചുമതല. മങ്കര റെയില്‍വേ സ്റ്റേഷന്‍ കേവലം ടിക്കറ്റ് കൗണ്ടര്‍ മാത്രമായി ചുരുങ്ങും. കാലക്രമേണ വരുമാനം വീണ്ടും കുറവായി കരാറുകാരന് നഷ്ടം സംഭവിച്ചാല്‍ കരാറുകാരനും പിന്‍വാങ്ങും. ഇതോടെ വരുമാനത്തിന്‍െറ പേരില്‍ റെയില്‍വേ സ്റ്റേഷന്‍ അടച്ച് പൂട്ടേണ്ടിവരും. രണ്ടുവര്‍ഷം മുമ്പാണ് റെയില്‍വേയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ആരംഭിച്ചത്. അന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് സമരം ശക്തമാക്കിയിരുന്നു. സി.പി.എം, കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി, ബി.ജെ.പി എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ചും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. എം.ബി. രാജേഷ് എം.പി റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്തതിന്‍െറ ഭാഗമായി ശ്രമത്തില്‍നിന്ന് റെയില്‍വേ താല്‍ക്കാലികമായി പിന്‍വാങ്ങി. വീണ്ടും ഇത്തരമൊരു നീക്കത്തിന് ശ്രമം തുടങ്ങിയതായാണ് അറിവ്. നിലവില്‍ എട്ടോളം പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പുണ്ട്. നിരവധി വിദ്യാര്‍ഥികളും യാത്രക്കാരും നിത്യേന സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. പ്രദേശത്തേക്ക് വേണ്ടത്ര ബസ് സര്‍വിസ് മങ്കര കൂട്ടുപാതയില്‍നിന്ന് ഇല്ലാത്തതാണ് യാത്രക്കാര്‍ കുറയാന്‍ കാരണം. ദിവസം 1000 രൂപയില്‍ താഴെ മാത്രമാണ് ഈ സ്റ്റേഷനിലെ വരുമാനം. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അടിയന്തരമായി ഇടപെട്ടില്ളെങ്കില്‍ മങ്കര റെയില്‍വേ സ്റ്റേഷന്‍ ചരിത്രത്തില്‍നിന്ന് മാഞ്ഞ് പോകുമെന്നതില്‍ സംശയമില്ല. എക്സ്പ്രസ് പോലുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കുകയും വേണ്ടത്ര ബസ് സര്‍വിസ് ആരംഭിക്കുകയും ചെയ്താല്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്ന് ഒഴിവാകുകയും ചെയ്യാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.