മലമ്പുഴ ഡാം 60ാം പിറന്നാളിന് ഒരുങ്ങുന്നു

പാലക്കാട്: കേരളത്തിന്‍െറ പൂന്തോട്ടമായ മലമ്പുഴ ഡാം 60ാം പിറന്നാളിന് ഒരുങ്ങുന്നു. ഇതിന്‍െറ ഭാഗമായി ജലസേചന വകുപ്പിന്‍െറ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒമ്പതു മുതല്‍ 11 വരെ വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഭാരതപ്പുഴയുടെ പോഷകനദിയായ മലമ്പുഴക്ക് കുറുകെ 1955ലാണ് ഡാം നിര്‍മിച്ചത്. ആ വര്‍ഷം ഒമ്പതിന് തമിഴ്നാട് മുഖ്യമന്ത്രി കെ. കാമരാജാണ് ഡാമിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് 20ാം നൂറ്റാണ്ടിന്‍െറ ആദ്യത്തില്‍ തന്നെ ഡാം സംബന്ധിച്ച ആലോചനകള്‍ക്ക് തുടക്കമിട്ടിരുന്നെങ്കിലും അണക്കെട്ട് യാഥാര്‍ഥ്യമായത് രാജ്യം സ്വതന്ത്രമായ ശേഷമാണ്. മലമ്പുഴ അണക്കെട്ട് എന്ന ആശയം ബ്രിട്ടീഷ് ഭരണകാലത്ത് 1914ല്‍ മദ്രാസ് സര്‍ക്കാറില്‍നിന്നാണ് ഉയര്‍ന്നത്. അന്ന് മദ്രാസ് പ്രസിഡന്‍സിയില്‍പ്പെട്ട മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. 1949 മാര്‍ച്ച് 27ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന കെ. ഭക്തവത്സലമാണ് അണക്കെട്ടിന് ശിലയിട്ടത്. റെക്കോഡ് വേഗത്തിലാണ് ഡാമിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 125 അടിയാണ് ഡാമിന്‍െറ പരമാവധി ഉയരം. 226 ദശലക്ഷം എം ക്യൂബാണ് റിസര്‍വോയറിന്‍െറ ശേഷി. ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 115.06 മീറ്റര്‍. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഖലയാണ് മലമ്പുഴ ഡാമിനോട് ചേര്‍ന്ന കനാല്‍ സംവിധാനം. ജലസേചനം, കുടിവെള്ളം, വ്യവസായം, വൈദ്യുതി ഉല്‍പാദനം, മത്സ്യം വളര്‍ത്തല്‍, ജലഗതാഗതം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് അണക്കെട്ട് വഴി വിഭാവനം ചെയ്തിരുന്നത്. ജില്ലയിലെ കാര്‍ഷിക മേഖലകളെ ബന്ധിപ്പിച്ച് 21,245 ഹെക്ടര്‍ സ്ഥലത്തെ ജലസേചനം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പാലക്കാട് നഗരസഭയിലേക്കും സമീപത്തെ ആറു പഞ്ചായത്തുകളിലേക്കും കുടിവെള്ളമത്തെിക്കുന്നതും ഡാമില്‍നിന്നാണ്. ഡാമിനോട് ചേര്‍ന്ന് വിശാലമായ വൃന്ദാവനം സ്ഥാപിച്ചത് കേരള സര്‍ക്കാറാണ്. ഇതിനുശേഷം റോക്ക് ഗാര്‍ഡന്‍, സ്നേക് പാര്‍ക്ക്, അക്വാറിയം, റോപ്വേ എന്നിവയും നിലവില്‍വന്നു. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2005ല്‍ 21.57 കോടി ചെലവഴിച്ച് ഉദ്യാനം പൂര്‍ണമായും നവീകരിച്ചു. നിലവില്‍ നൂറുകണിക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്ന സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മലമ്പുഴ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.