കൊണ്ടോട്ടി ആർ.ടി.ഒ ഓഫിസ്: അനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല

കൊണ്ടോട്ടി: അനുമതിയായി, തസ്തികകൾ അനുവദിച്ചു, പക്ഷേ കെട്ടിടം ലഭിച്ചില്ല, ഓഫിസ് പ്രവർത്തനവും ആരംഭിച്ചില്ല. കൊണ്ടോട്ടി ആർ.ടി.ഒ ഓഫിസിനാണ് ഈ ദുർഗതി. ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടേണ്ട സ്ഥാപനമാണ് അധികൃതരുടെ അനാസ്ഥ മൂലം പ്രവർത്തനം തുടങ്ങാതെ നിൽക്കുന്നത്. ഓഫിസ് തുടങ്ങാൻ സർക്കാർതലത്തിൽ അനുമതി ലഭിച്ച് ആറുമാസം കഴിഞ്ഞിട്ടും കൊണ്ടോട്ടിയിലും പരിസരത്തും ഓഫിസിന് ആവശ്യമായ കെട്ടിടം കണ്ടെത്താൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ കരിപ്പൂർ വിമാനത്താവളം റോഡിലെ കെ.എസ്.ഐയുടെ കെട്ടിടത്തിൽ ഓഫിസ് പ്രവർത്തനം തുടങ്ങാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഓഫിസിൽ രണ്ടുമാസം മുമ്പ് അപേക്ഷ സമർപ്പിച്ചതാണ്. എന്നാൽ, ഇതിലുള്ള നടപടിയും അനന്തമായി നീളുകയാണ്. കൊണ്ടോട്ടിക്കാരുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ആർ.ടി.ഒ ഓഫിസ്. കഴിഞ്ഞ ഫെബ്രുവരി ആറിന് ചേർന്ന മന്ത്രിസഭ യോഗമാണ് ആർ.ടി.ഒ ഓഫിസ് അനുവദിക്കാൻ തീരുമാനമെടുത്തത്. ഏപ്രിൽ ഒന്നുമുതൽ ഓഫിസ് പ്രവർത്തനം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഓഫിസിനായി വാടക കെട്ടിടം തരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 12ന് അറിയിപ്പ് വന്നു. അന്നുമുതൽ തുടങ്ങിയതാണ് കെട്ടിടത്തിനായുള്ള അന്വേഷണം. തുടർന്ന് രണ്ടുമാസം മുമ്പാണ് കെ.എസ്.ഐയുടെ കെട്ടിടം കണ്ടെത്തുന്നതും പ്രപ്പോസൽ സമർപ്പിച്ചതും. എന്നാൽ. ഇതിനുവേണ്ട അനുതി നേടിയെടുക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. രജിസ്ട്രേഷനും ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുമായി വരുന്ന നൂറുകണക്കിന് വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമുള്ളിടത്ത് മാത്രമേ ഓഫിസ് തുടങ്ങാനാകൂ. ബസും ലോറിയും അടക്കമുള്ള വലിയ വാഹനങ്ങൾ എത്താൻ സൗകര്യമുള്ള സ്ഥലമായിരിക്കണം. എന്നാൽ, ഇപ്പോൾ പ്രപ്പോസൽ നൽകിയ കരിപ്പൂർ വിമാനത്താവള റോഡിലെ സ്ഥലത്ത് ഓഫിസ് തുടങ്ങിയാൽ വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഗതാഗത തടസ്സം നേരിടുന്നതടക്കമുള്ള പ്രശ്നങ്ങളുണ്ടാകുമോ എന്ന് ആശങ്കയുണ്ട്. ഓഫിസിനായി 11 തസ്തിക അനുവദിച്ചിട്ടുണ്ട്. ജോയൻറ് ആർ.ടി.ഒ, എം.വി.ഐ, എ.എം.വി.ഐ, ഹെഡ് അക്കൗണ്ടൻറ്, രണ്ട് ക്ലർക്ക് തുടങ്ങിയ തസ്തികകളാണ് അനുവദിച്ചത്. സ്വന്തം കെട്ടിടം ആകുന്നതുവരെ വാടക കെട്ടിടത്തിലാണ് കൊണ്ടോട്ടി ഓഫിസ് പ്രവർത്തിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.