കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് സർവിസ് ആരംഭിക്കുന്നതിനായി സമർപ്പിച്ച എമിറേറ്റ്സിൻെറ സുരക്ഷ വിലയിരുത്തലും സാധ്യത പഠനറിപ്പോർട്ടും ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറി. കരിപ്പൂരിൽനിന്ന് ഡൽഹിയിലെ വിമാനത്താവള അതോറിറ്റി ആസ്ഥാനത്തേക്ക് നൽകിയ റിപ്പോർട്ടാണ് അന്തിമ അനുമതിക്കായി സമർപ്പിച്ചത്. അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് റിപ്പോർട്ട് കൈമാറിയത്. ഡി.ജി.സി.എയിലെ വിമാനസുരക്ഷ വിഭാഗത്തിൻെറയും എയ്റോ ഡ്രോം സ്റ്റാൻഡേർഡ്സ് വിഭാഗത്തിൻെറയും അനുമതി ലഭിച്ചതിനുശേഷമേ സർവിസ് പുനരാരംഭിക്കാൻ സാധിക്കൂ. ഒരുമാസത്തിനകം നടപടികൾ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. കോഡ് ഇയിൽ ഉൾപ്പെടുന്ന ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ വിമാനങ്ങളുടെ സുരക്ഷ വിലയിരുത്തലും സാധ്യത റിപ്പോർട്ടുമാണ് കൈമാറിയത്. കഴിഞ്ഞ മാർച്ച് നാലിന് എമിറേറ്റ്സ് സംഘം പരിശോധനകൾക്കായി കരിപ്പൂരിൽ എത്തിയിരുന്നു. തുടർന്ന് കരിപ്പൂരിലെ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. എയർ ഇന്ത്യയുടെ റിപ്പോർട്ടും അന്തിമ അനുമതിക്കായി എയ്റോ ഡ്രോം സ്റ്റാൻഡേർഡ്സ് വിഭാഗത്തിലുണ്ട്. റൺവേ നവീകരണത്തിൻെറ ഭാഗമായി 2015 മേയ് ഒന്ന് മുതലാണ് എമിറേറ്റ്സ് കരിപ്പൂരിലേക്കുള്ള സർവിസുകൾ നിർത്തിവെച്ചത്. ഇതിന് മുമ്പ് രണ്ട് സർവിസുകളാണ് ദുബൈ സെക്ടറിൽ എമിറേറ്റ്സ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.