നിലമ്പൂരിലെ പൊതുമാർക്കറ്റുകൾ സംരക്ഷിക്കണമെന്ന് നഗരസഭ ബോർഡ് യോഗം

നിലമ്പൂർ: നഗരസഭയിലെ പൊതു മത്സ‍്യ-മാംസ മാർക്കറ്റുകളെ സംരക്ഷിക്കണമെന്ന് നഗരസഭ ബോർഡ് യോഗത്തിൽ അംഗങ്ങൾ ആവശ‍്യപ്പെട്ടു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഇക്കാര‍്യത്തിൽ ഒരേ നിലപാട് സ്വീകരിച്ചു. നഗരസഭയിൽ നിലമ്പൂരും ചന്തക്കുന്നിലും പൊതുമാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവക്ക് പുറമെ റോഡരികിലും മറ്റുമായി പലഭാഗങ്ങളിലും മത്സ‍്യ-മാംസ വിൽപന നടക്കുന്നുണ്ട്. ഇവർക്ക് മതിയായ രേഖകളുണ്ടോയെന്ന് പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇവിടങ്ങളിൽനിന്നുള്ള മാലിന‍്യങ്ങളും മറ്റും ആരോഗ‍്യ പ്രശ്നങ്ങൾക്കും കാരണമാവുന്നുണ്ട്. പൊതുമാർക്കറ്റുകളിൽ കൂടുതൽ സൗകര‍്യമൊരുക്കി പുറമെയുള്ള ഇത്തരം കച്ചവടക്കാർക്ക് സാഹചര‍്യമുണ്ടാക്കാമെന്നും നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥ് പറഞ്ഞു. അതേസമയം, പൊതുമാർക്കറ്റിന് പുറമെ മറ്റാർക്കും ലൈസൻസ് നൽകിയിട്ടില്ലെന്ന് നഗരസഭ ആരോഗ‍്യ വകുപ്പ് അധികൃതർ ബോർഡിൽ മറുപടി നൽകി. ഇക്കാര‍്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് ആരോഗ‍്യ സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം ഇക്കാര‍്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ആരോഗ‍്യ സ്ഥിരംസമിതി അധ്യക്ഷ ഷെർളി മോൾ ബോർഡിൽ അറിയിച്ചു. നഗരസഭ മാലിന‍്യമുക്തമായി പ്രഖ‍്യാപിച്ചിട്ടും വ‍്യാപാരസ്ഥാപനങ്ങൾ തോന്നുംവിധം പ്ലാസ്റ്റിക് ഉപയോഗം തുടരുകയാണെന്ന് വൈസ് ചെയർമാൻ പി.വി. ഹംസ പറഞ്ഞു. നഗരസഭയുടെ കീഴിലുള്ള ആരോഗ‍്യവകുപ്പ് ഇക്കാര‍്യത്തിൽ പരിശോധന നടത്താൻ പോലും തുനിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ സ്വകാര‍്യവ‍്യക്തിയെ കണ്ടെത്തി കരാർ നൽകാനും തീരുമാനിച്ചു. കാലി ഒന്നിന് ദിവസം 500 രൂപ വീതം കരാർവെക്കുന്നയാൾക്ക് നൽകും. രണ്ടുദിവസം കഴിഞ്ഞിട്ടും ഉടമയെത്തിയില്ലെങ്കിൽ കാലിയെ ലേലം ചെയ്ത് തുക നഗരസഭയിലേക്ക് വകയിരുത്തും. ഉടമെയത്തിയാൽ ചെലവ് തുക ഈടാക്കിയാവും കാലികളെ വിട്ടുനൽകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.