തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ വ്യാഴാഴ്ച കണ്ടത് പെൺഭരണം. ഇത് നല്ലൊരു തുടക്കമാണെന്ന അഭിപ്രായമായിരുന്നു പുരുഷ പൊലീസുകാർക്കും. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് സംസ്ഥാനത്തെ നൂറോളം സ്റ്റേഷനുകളിൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുൾപ്പെടെ വിവിധ ചുമതലകൾ മികവോടെ വനിതാംഗങ്ങൾ നിർവഹിച്ചത്. ഐ.പി.എസ് തലത്തിൽ വനിതകളുണ്ടെങ്കിലും ക്രമസമാധാന ചുമതലയിൽ സംസ്ഥാനത്ത് എട്ട് സ്റ്റേഷനുകളിലേ എസ്.എച്ച്.ഒമാരായി വനിതകൾ പ്രവർത്തിക്കുന്നുള്ളൂ. പരാതി സ്വീകരിക്കുക, തീർപ്പാക്കുക മുതൽ കുറ്റാന്വേഷണം വരെയുള്ള പല ചുമതലകളും കാര്യക്ഷമമായി നിർവഹിച്ച സന്തോഷത്തിലായിരുന്നു ഇവർ. പല സ്റ്റേഷനിലും ജി.ഡി ചാർജ്, സ്റ്റേഷൻ റൈറ്റർ, പാറാവ്, റിസപ്ഷൻ, ഹെൽപ്പ് ഡെസ്ക്, പരാതി പരിഹാരം തുടങ്ങിയ ചുമതലകളും നിർവഹിച്ചു. പ്രവർത്തനം വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് െബഹ്റ പേരൂർക്കട പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. വനിതാ സെൽ ഇൻസ്പെക്ടർ എൽ. ലതയാണ് പേരൂർക്കട എസ്.എച്ച്.ഒ ചുമതല നിർവഹിച്ചത്. പൊലീസിെൻറ വിവിധ ചുമതലകൾ സ്ത്രീ-പുരുഷ ഭേദമില്ലാതെ നിർവഹിക്കപ്പെടുകയാണ് ലക്ഷ്യമെന്ന് ഡി.ജി.പി പറഞ്ഞു. ഏഴ് ശതമാനമാണ് പൊലീസിലെ വനിതകൾ. അത് 15 ശതമാനമാക്കി മാറ്റാൻ സർക്കാർ നടപടികൾ പുരോഗമിക്കുന്നു. ഇതിെൻറ ഭാഗമായി വനിതാ ബറ്റാലിയനും കമാൻഡോ വിങ്ങും വന്നു. പുതിയൊരു വനിതാ ബറ്റാലിയൻകൂടി രൂപവത്കരിക്കാൻ ഉദ്ദേശിക്കുന്നു. സ്ത്രീസുരക്ഷക്കുള്ള സംവിധാനങ്ങളും കൂടുതൽ മെച്ചപ്പെടണമെന്ന് ബെഹ്റ പറഞ്ഞു. സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് പെൺകുട്ടികളും വനിത പൊലീസുകാരും പൊലീസ് മേധാവിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. പേരൂർക്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ ജനമൈത്രി റസിഡൻഷ്യൽ പ്രവർത്തകരിൽ മുതിർന്ന വനിതയായ സാറാമ്മ അലക്സാണ്ടറെ ഡി.ജി.പി പൊന്നാട അണിയിച്ച് ആദരിച്ചു. വനിതാദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് രാവിലെ 6.30 മുതൽ കവടിയാർ ജങ്ഷനിൽനിന്ന് തുടങ്ങി മ്യൂസിയം, പാളയം, വി.ജെ.ടി ഹാൾ, ആശാൻ സ്ക്വയർ, പി.എം.ജി, എൽ.എം.എസ് തുടങ്ങിയ സ്ഥലങ്ങൾ വഴി കനകക്കുന്നുവരെ എ.ഡി.ജി.പി ഡോ. ബി. സന്ധ്യ നേതൃത്വം നൽകിയ 'റൺ റാണി റൺ' ഹാഫ് മാരത്തൺ നടത്തി. ലോക്നാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്തു. വനിത പൊലീസ് സേനാംഗങ്ങളും കായികതാരങ്ങളും പങ്കെടുത്തു. പൊലീസ് ആസ്ഥാനത്ത് 'വനിതകളും സുരക്ഷയും' എന്ന വിഷയത്തിൽ ശിൽപശാല നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.