കൊല്ലങ്കോട്: മീങ്കര ഡാമിലേക്ക് വെള്ളം നൽകണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ചിറ്റൂര്‍ എക്‌സിക്യൂട്ടീവ് എൻജിനീയറെ തടഞ്ഞുവെച്ചു. പറമ്പിക്കുളത്തുനിന്ന് കേരളത്തിലേക്ക് വിട്ടുനല്‍കുന്ന ജലം കുടിവെള്ളക്ഷാമം മൂലം പ്രതിസന്ധിയിലായ മീങ്കര ഡാമിലേക്കും നൽകണമെന്ന് ആവശ്യപ്പെട്ടാണ് മുതലമടയില്‍ രൂപവത്കരിച്ച സർവകക്ഷി സംയ്കുത ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ ചിറ്റൂര്‍ ഡിവിഷന്‍ ഇറിഗേഷന്‍ ഓഫിസിലെ എക്‌സിക്യൂട്ടീവ് എൻജിനീയര്‍ സുധീറിനെ തടഞ്ഞുവെച്ചത്. നിലവില്‍ പറമ്പിക്കുളം മേഖലയില്‍നിന്ന് കേരളത്തിന് വിട്ടുനല്‍കുന്ന 400 ക്യുസെക് വെള്ളത്തിൽ ഒരുഭാഗം മീങ്കര ഡാമിലെത്തിച്ചില്ലെങ്കില്‍ ഒന്നര ലക്ഷത്തിലധികം വരുന്നവര്‍ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കും. എന്നാല്‍, വെങ്കലക്കയത്തില്‍ നിലവില്‍ 1.5 മീറ്ററാണ് വെള്ളമുള്ളതെന്നും പറമ്പിക്കുളം വെള്ളം വെങ്കലക്കയത്തില്‍ ആറ് മീറ്ററിലെത്തുന്ന സമയത്തേ മീങ്കര ഡാമിലേക്ക് ജലം എത്തിക്കാനാകൂവെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍ തമിഴ്‌നാട് നല്‍കിവരുന്ന ജലം ഏതു സമയത്തും നിലക്കുമെന്ന അവസ്ഥയുള്ളതിനാല്‍ ഒരു പങ്ക് അടിയന്തരമായി മീങ്കര ഡാമിലെത്തിച്ചില്ലെങ്കില്‍ കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, വടവന്നൂര്‍ പഞ്ചായത്തുകളില്‍ ശക്തമായ സമരം നടത്തുമെന്ന് സമരക്കാർ മുന്നറിയിപ്പു നല്‍കി. അമാനുല്ല (കോണ്‍ഗ്രസ്), പ്രഭാകരൻ (ബി.ജെ.പി), എ.എല്‍. അനുരാഗ് (ബി.ഡി.ജെ.എസ്) സജേഷ്ചന്ദ്രന്‍ (യൂത്ത് കോണ്‍ഗ്രസ്), ആര്‍. അരവിന്ദാക്ഷന്‍ (എസ്.എൻ.ഡി.പി), ശിവാനന്ദൻ (കൊല്ലങ്കോട് സംയുക്ത പാടശേഖരസമിതി), എൻ.ജി.കെ. പിള്ള (ജനതാദള്‍-യു), സക്കീര്‍ ഹുസൈന്‍ (എസ്.ഡി.പി.ഐ) എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. സ്വലാത്ത് വാർഷികവും മജ്‌ലിസുന്നൂറും വടക്കഞ്ചേരി: പുതുക്കോട് പള്ളിത്തെരുവ് ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് മൂന്നിന് വൈകീട്ട് മൂന്നിന് സ്വലാത്ത് വാർഷികവും മജ്‌ലിസുന്നൂർ ഉദ്ഘാടനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.