റെയിൽ ഫെൻസിങ് നിർമാണം ഉടൻ ആരംഭിക്കും, ആനകൾക്ക് റേഡിയോ കോളർ ഘടിപ്പിക്കും പാലക്കാട്: മുണ്ടൂർ, പുതുപ്പരിയാരം മേഖലകളിൽ കാട്ടാന ആക്രമണം തുടരുന്ന സാഹചര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ. കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്ന് കലക്ടർ ഡി. ബാലമുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടിയെടുക്കാൻ ധാരണയായത്. ആനകൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാനായി റെയിൽ ഫെൻസിങ് (റെയിൽവേ പാളങ്ങൾ ഉപയോഗിച്ചുള്ള വേലി) നിർമാണം ഉടൻ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ആനകൾ സ്ഥിരം താവളമാക്കുന്ന മേഖലകളിൽ അടിക്കാടുകൾ വെട്ടാനും തീരുമാനിച്ചു. ഇതിനായി തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തും. നിലവിൽ ജനവാസമേഖലയിൽ എട്ട് ആനകളുണ്ടെന്നും ഇവയെ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തി റേഡിയോ കോളർ ഘടിപ്പിക്കുമെന്നും ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു. 10 ദിവസത്തിനകം ആനകൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന ഇടങ്ങൾ കണ്ടെത്തുമെന്നും ഇതിനായി പഞ്ചായത്ത് പ്രസിഡൻറുമാരുടെ സഹായം തേടാനും തീരുമാനമായി. റാപിഡ് ആക്ഷൻ ടീമിെൻറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് എം.ബി. രാജേഷ് എം.പി പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ ആർ.ആർ.ടിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കണം. കൂടുതൽ വാഹനങ്ങൾ വേണമെങ്കിൽ എം.പി ഫണ്ടിൽനിന്ന് ആവശ്യമായ തുക അനുവദിക്കാമെന്നും എം.പി പറഞ്ഞു. പ്രഭാകരെൻറ കുടുംബത്തിന് നൽകുന്ന ധനസഹായം വർധിപ്പിക്കണമെന്നും കുടുംബത്തിലെ ഒരംഗത്തിന് ജോലി നൽകണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. കാട്ടാനശല്യത്തിൽ കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ വനംവകുപ്പ് തയാറാകണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. യോഗത്തിൽ എം.ബി. രാജേഷ് എം.പി, എ.ഡി.എം ടി. വിജയൻ, ആർ.ഡി.ഒ പി. കാവേരികുട്ടി, പഞ്ചായത്ത് പ്രസിഡൻറുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പ്രഭാകരെൻറ കുടുംബത്തിന് ധനസഹായം നൽകി പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രഭാകരെൻറ കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ നൽകി. കലക്ടർ ഡി. ബാലമുരളി പ്രഭാകരെൻറ വീട്ടിലെത്തിയാണ് കുടുംബത്തിന് ധനസഹായം കൈമാറിയത്. മലമ്പുഴ എം.എൽ.എയും ഭരണപരിഷ്കരണ കമീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദൻ ധനസഹായത്തിെൻറ പകുതി ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലീഗൽ ഹയർഷിപ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ ബാക്കി അഞ്ചുലക്ഷം രൂപ കൂടി നൽകും. സംസ്കാര ചടങ്ങുകൾ നടത്തുന്നതിലേക്കായി 10,000 രൂപയും വനംവകുപ്പ് നൽകി. (((ബോക്സ്))))
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.