മുണ്ടൂർ: നാട്ടിൽ ഭീതി വിതച്ച കാട്ടാനകൾ സ്വതന്ത്ര വിഹാരം തുടരുന്നു. പുതുപ്പരിയാരം, പറളി പഞ്ചായത്തുകളിൽ കനത്ത നാശനഷ്ടം സംഭവിച്ചു. വെളേക്കാട്ട് പ്രഭാകരൻ എന്ന തൊഴിലാളിയെ ചവിട്ടിക്കൊന്ന കാട്ടാനയടക്കം രണ്ട് കാട്ടാനകൾ മുണ്ടൂർ ഐ.ആർ.ടി.സി റോഡിലെ വെളേക്കാട്ടിൽ ബുധനാഴ്ച രാത്രി പതിനൊന്നരവരെ തമ്പടിച്ചിരുന്നു. കാട്ടാനകളെ അവരുടെ സങ്കേതത്തിലേക്ക് തിരിച്ചയക്കുന്നതിന് പ്രത്യേക വനപാലക ദൗത്യസംഘം ശ്രമം തുടരുന്നതിനിടയിൽ ആനകൾ രണ്ടും മുട്ടിക്കുളങ്ങര സെൻറ് ആൻസ് സ്കൂൾ പരിസരം വഴി പാലക്കാട്-കോഴിക്കോട് ദേശീയപാതയും കടന്ന് പള്ളിപ്പറക്കാട് കാട്ടിലേക്ക് കയറാൻ ശ്രമിച്ചു. ഇതിനിടയിൽ കാട്ടാനകളെ തിരിച്ചയക്കാൻ വനപാലകർ പടക്കം പൊട്ടിച്ചിരുന്നു. തലങ്ങും വിലങ്ങും ഓടിയ കാട്ടാനകളുടെ മുന്നിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ദൗത്യസംഘത്തിലെ സി.പി.ഒ ശെന്തിൽ, വനംവകുപ്പ് ജീവനക്കാരൻ കരീം എന്നിവർക്ക് വീണ് പരിക്കേറ്റു. പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ അതിർത്തി പ്രദേശത്തെ വള്ളിക്കോട് കുട്ടപ്പൻ, വലിയകാട് മുഹമ്മദലി, കാസിം എന്നിവരുടെ വീടും മതിലും പറമ്പിലെ വാഴകളും കാട്ടാന നശിപ്പിച്ചു. തുടർന്ന് രണ്ട് കാട്ടാനകളും നേരെ പറളി പഞ്ചായത്തിലേക്കാണ് കടന്നത്. നിലവിൽ കാട്ടാന കയറിനിൽക്കുന്ന വള്ളിക്കോട് മലക്കു ചുറ്റും വാളയാർ, മുണ്ടൂർ സെക്ഷനിലെ വനപാലകരൊപ്പം പാലക്കാട് വനം ഡിവിഷനിലെ വനപാലക സംഘം, ദ്രുതകർമസേന എന്നിവ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. സ്വകാര്യ ബസ് മറിഞ്ഞ് ഒമ്പത് പേർക്ക് പരിക്ക് മുണ്ടൂർ: സ്വകാര്യ ബസ് മറിഞ്ഞ് ഒമ്പത് പേർക്ക് പരിക്ക്. നിയന്ത്രണംവിട്ട് റോഡരികിലെ ചാലിലേക്ക് ഇറങ്ങിയ ബസ് ചളിയിൽ താഴ്ന്ന് മറിയുകയായിരുന്നു. പാലക്കാടുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന 'ഫോർ എവർ' എന്ന സ്വകാര്യബസാണ് മറിഞ്ഞത്. ദേശീയപാത കയറംകോടിന് സമീപം വടക്കുംപുറത്താണ് അപകടം. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ബസിൽ യാത്രക്കാർ കുറവായിരുന്നു. അപകടത്തിൽപ്പെട്ടവരെ അഗ്നിശമന സേന, ഹൈവേ പൊലീസ്, കോങ്ങാട് പൊലീസ് എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ബസിെൻറ ചില്ലുതകർത്താണ് പുറത്തെടുത്തത്. ആരുടെയും പരിക്ക് ഗുരുതരമല്ല. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയവർ: മണ്ണാർക്കാട് തെങ്കര വിശ്വനാഥെൻറ ഭാര്യ വത്സല (51), തെങ്കര ശാന്ത (52), മലപ്പുറം തിരുനാവായ ആയിശ, മൈലം പുള്ളി ഹംസയുടെ മകൻ സിദ്ദീഖ് (56), കല്ലടിക്കോട് തെക്കും പള്ളിയാൽ ബിജുവിെൻറ ഭാര്യ സോളി (36), കയറംകോട് സിന്ധുജൻ (25), ഇതര സംസ്ഥാന തൊഴിലാളികളായ കൊൽക്കത്ത ഫോറിത്ത് മണ്ഡൽ, സുകുമാർ സർക്കാർ (46), അബ്ബാസ് മകൻ ഷമീം (18).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.