ചിലയിടങ്ങളിൽ മത്തിക്ക് കിലോക്ക് 200 രൂപ പാലക്കാട്: ട്രോളിങ് നിലവിൽ വന്നതിന് ശേഷം സംസ്ഥാനത്ത് മീൻ വില മാനംമുട്ടെ ഉയരുന്നു. കേരളീയരുടെ ഇഷ്ടമീനായ മത്തിക്ക് (ചാള) ചിലയിടങ്ങളിൽ കിലോക്ക് 200 രൂപ വരെയെത്തി. 160-180 രൂപയാണ് ശരാശരി വില. ട്രോളിങ്ങിന് മുമ്പ് 80 രൂപയായിരുന്നു. അയല, ചൂര, കണ, നെയ്മീൻ, ചെമ്മീൻ തുടങ്ങി എല്ലാ ഇനങ്ങളുടെയും വില ഇരട്ടിയിലധികം വർധിച്ചു. അയലക്ക് കിലോ 250 രൂപയുടെ മുകളിലെത്തി. ചൂര വില 300 കടന്നു. സാധാരണ ചെമ്മീനിന് വില 400 രൂപ കടന്നു. ഗുണനിലവാരത്തിനനുസരിച്ച് ചെമ്മീൻ 600 രൂപ വരെയെത്തിയിട്ടുണ്ട്. കിളിമീൻ വിലയും വർധിച്ചു. ശരാശരി 140 രൂപയാണ് ഒരു കിലോ കിളിമീന് നൽകേണ്ടത്. കടൽ മത്സ്യങ്ങളുടെ വില വർധിച്ചതോടെ വളർത്തുമത്സ്യങ്ങളുടെ വിലയും കുതിച്ചു. ശരാശരി 120 രൂപയുണ്ടായിരുന്ന സിലോപ്പി, രോഹു, കട്ല എന്നിവയുടെ വില 150 രൂപ വരെയെത്തി. കേരളത്തോടൊപ്പം ഇതര സംസ്ഥാനങ്ങളിലും ട്രോളിങ് നടപ്പാക്കിയതാണ് വില കുതിക്കാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. തമിഴ്നാട്ടിലെ ട്രോളിങ് താമസിയാതെ അവസാനിക്കുമെന്നും അപ്പോൾ വിലയിൽ നേരിയ കുറവുണ്ടാകുമെന്നും വ്യാപാരികൾ പറയുന്നു. ഭക്ഷ്യവകുപ്പിെൻറ കടുത്ത പരിശോധനയും മീൻ വില വർധിക്കാൻ കാരണമായി. അടുത്തിടെ ഹൈദരാബാദിൽനിന്ന് കേരളത്തിലേക്കെത്തിച്ച ആറ് ടൺ മീനിൽ അനുവദിച്ചതിലധികം ഫോർമാലിൻ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചയച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് മീൻ കടത്തുന്നതിന് മൊത്തക്കച്ചവടക്കാർ ഭയപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.