പാലക്കാട്: ഇഷ്ടമൂർത്തിയായ ശ്രീരാമന് സ്വയം രുചിനോക്കി കാട്ടുപഴങ്ങൾ നിവേദിച്ച 'ശബരി' പുരാണത്തിലെ കഥാപാത്രമാണെങ്കിൽ സ്വയം വായിച്ചുനോക്കി വായനക്കാരന് പുസ്തകങ്ങൾ എത്തിച്ചുനൽകുന്ന നഗരിപ്പുറം ശശി കഥാപാത്രമല്ല, 'പുസ്തക കച്ചവടക്കാരനാ'ണ്. നഗരിപ്പുറം ശശിയെ കേവലം പുസ്തകക്കാരെൻറ കള്ളിയിലൊതുക്കുന്നത് പുസ്തകങ്ങളോടും വായനയെ ഇഷ്ടപ്പെടുന്നവരോടും ചെയ്യുന്ന അനീതിയാവും. വിൽക്കുന്ന പുസ്തകങ്ങൾ വായിക്കണമെന്ന ശാഠ്യം കൊണ്ടുനടക്കുന്ന ഇദ്ദേഹത്തിന് വായന ആത്മനവീകരണത്തിനുള്ള മാർഗംകൂടിയാണ്. ഒരു പുസ്തകം വായിച്ചുതീർക്കാൻ ശരാശരി രണ്ട് മുതൽ മൂന്ന് ദിവസമാണ് വേണ്ടിവരാറുള്ളത്. എല്ലാ ദിവസവും രാത്രി നിശ്ചിതസമയം വായനക്കായി നീക്കിവെക്കും. എവിടെ പോകുമ്പോഴും വായിക്കാനുള്ള പുസ്തകം കൈയിലുണ്ടാവും. വായനയേയും പുസ്തകങ്ങളേയും പ്രാണനായി കൊണ്ടുനടക്കുന്ന ഈ മനുഷ്യനുണ്ടായ ദുരനുഭവങ്ങളും കുറവല്ല. സ്കൂളുകളിൽനിന്നുവരെ മോശം അനുഭവമുണ്ടായിട്ടുണ്ട്. ആരോടും പരിഭവമില്ലാതെയുള്ള പുസ്തജീവിതത്തിന് 31 വയസ്സ് തികഞ്ഞു. 20ാം വയസ്സിൽ പ്രൈവറ്റായി ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് തോൾസഞ്ചിയിൽ പുസ്തകങ്ങൾ കയറിപ്പറ്റിയത്. സഞ്ചിയുടെ ഭാരം നിത്യവും കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ഭാരം കൂടിക്കൂടി വരുന്നതിൽ ശശിക്കൊട്ടും പരിഭവവുമില്ല. പാലക്കാട്ടെ പൊതുവിടങ്ങളിലെവിടേയും തോൾസഞ്ചിയുടെ ഭാരത്തിൽ ഒരു വശം ചെരിഞ്ഞുനടക്കുന്ന ഈ 'പുസ്തക മനുഷ്യനെ' പ്രതീക്ഷിക്കാം. എ. ശരത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.