തിരൂരങ്ങാടി: നന്നമ്പ്ര മോര്യാകാപ്പ് പദ്ധതി ഉടന്‍ യാഥാർഥ്യമാക്കുന്നതിന് ഇതുസംബന്ധിച്ച കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ജൂൺ ആറിന് തിരുവനന്തപുരത്താണ് ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി. തോമസ് യോഗം വിളിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി മോര്യാകാപ്പില്‍ നടത്തേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട അഞ്ച് കോടി രൂപയുടെ പദ്ധതി സംബന്ധിച്ച് ഏറക്കുറേ മുന്നോട്ടുപോയതാണ്. ആ പദ്ധതി ഉടന്‍ യാഥാർഥ്യമാക്കണം. രണ്ടാം ഘട്ടത്തില്‍ താനൂര്‍ പ്രദേശത്തെ കൂടി ഉള്‍പ്പെടുത്തി പ്രോജക്ട് തയാറാക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെടും. ആദ്യഘട്ടത്തില്‍ ഇപ്പോള്‍ ജലവിഭവ വകുപ്പ് തയാറാക്കി ഭരണാനുമതി ലഭിച്ച അഞ്ച് കോടിയുടെ പ്രവൃത്തി പൂര്‍ത്തിയാക്കണം. രണ്ടാം ഘട്ടത്തില്‍ താനൂര്‍ നഗരസഭയിലെ പെരുംതോടിലും അഴിമുഖത്തും വി.സി.ബി നിർമിക്കാനും നാല് കിലോമീറ്റര്‍ തോട് നവീകരിക്കാനും നന്നമ്പ്ര പഞ്ചായത്തിലെ വട്ടച്ചിറ ഭാഗത്ത് സ്ഥിരം ഷട്ടര്‍ സംവിധാനം ഏര്‍പ്പെടുത്താനും വട്ടച്ചിറ മുതല്‍ മോര്യാകാപ്പ് വരെയും വട്ടച്ചിറ മുതല്‍ പൂരപ്പുഴ വരെയും പൂരപ്പുഴ പാറയില്‍ മുതല്‍ മോര്യാകാപ്പ് വരെയും തോട് നവീകരിക്കണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഇന്നലെ രാവിലെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുല്‍ കലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. താനൂര്‍ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഷ്‌റഫ്, താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി സി.കെ.എ. റസാഖ്, നന്നമ്പ്ര ഗ്രാമപഞ്ചായത്തിന് വേണ്ടി ഷമീര്‍ പൊറ്റാണിക്കല്‍, മലപ്പുറം കൃഷി ഓഫിസിലെ െഡപ്യൂട്ടി ഡയറക്ടര്‍മാരായ എം. സത്യദേവന്‍, അലി പുതുശ്ശേരി, കൃഷിവകുപ്പ് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ സുനില്‍, പൊന്‍മുണ്ടം കൃഷി അസി. ഡയറക്ടര്‍ ചന്ദ്രന്‍ കോട്ടക്കുന്ന്, താനൂര്‍ കൃഷി ഓഫിസര്‍ ഹണി ഗംഗാധരന്‍, നന്നമ്പ്ര കൃഷി ഓഫിസര്‍ സംഗീത, പരപ്പനങ്ങാടി കൃഷി ഡയറക്ടര്‍ പി.ടി. ലളിത ദേവി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.