തിരൂരങ്ങാടി: കോട്ടക്കല്‍ ഐ.ടി.ഐയിലെ രണ്ടാം വര്‍ഷ വിദ്യാർഥിയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി. ബസിലെ കണ്ടക്ടര്‍ക്കെതിരെയും ഉടമക്കെതിരെയും നടപടി സ്വീകരിക്കുന്നതിന് ശിപാര്‍ശ ചെയ്തു. തിരൂരങ്ങാടി ജോ. ആര്‍.ടി ഓഫിസര്‍ ദിനേഷ് ബാബുവാണ് മലപ്പുറം ആര്‍.ടി.ഒക്ക് നടപടിക്ക് ശിപാര്‍ശ ചെയ്തത്. പരിശോധനയില്‍ ബസിലെ കണ്ടക്ടറായ ഒഴൂര്‍ സ്വദേശി പുത്തന്‍ വീട്ടില്‍ മുഹമ്മദലി ശിഹാബിന് കണ്ടക്ടറാകാനുള്ള യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനാൽ ബസുടമക്കെതിരെയും നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ജോ. ആര്‍.ടി.ഒ പറഞ്ഞു. വിദ്യാർഥികള്‍ക്കുള്ള സൗജന്യ യാത്രാനിരക്ക് നല്‍കിയതിന് കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി കരുവാട്ടില്‍ വാഹിദിനെയാണ് ചെമ്മാട്-തിരൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍നിന്ന് ഇറക്കിവിട്ടത്. ചെമ്മാട് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വെഞ്ചാലി പാടത്ത് ഇറക്കിവിട്ട വാഹിദ് തിരൂരങ്ങാടി ആര്‍.ടി ഓഫിസിലെത്തി പരാതി നല്‍കിയിരുന്നു. ഒരാഴ്ച മുമ്പ് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. തുടർന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിക്ക് തയാറായത്. എ.എം.വി.ഐമാരായ പി.സി. അരുണ്‍കുമാർ, എം.വി. അരുണ്‍ കുമാർ എന്നിവർ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.