ആരോഗ്യം സ്​മാർട്ടാകാൻ ഇ-ഹെൽത്ത് പദ്ധതി വരുന്നു

അവലോകന യോഗം ചേർന്നു, വിവര ശേഖരണം ഉടൻ ആരംഭിക്കും മലപ്പുറം: സർക്കാർ അലോപ്പതി ആരോഗ്യ ചികിത്സ കേന്ദ്രങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ജില്ലയിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യ വിവരങ്ങൾ വിരൽതുമ്പിൽ ലഭ്യമാവുന്ന ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമാവുന്നു. പദ്ധതിയുടെ ഭാഗമായുള്ള വിവര ശേഖരണം ജില്ലയിൽ ഉടൻ ആരംഭിക്കും. ചികിത്സ തേടിയെത്തുന്നവരുടെ പ്രാഥമിക വിവരങ്ങൾ, രോഗം, നൽകുന്ന ചികിത്സ, ആരോഗ്യം അടക്കമുള്ള പൊതുവിവരങ്ങൾ ഡിജിറ്റൽ രീതിയിൽ ശേഖരിച്ച് സൂക്ഷിക്കും. ആരോഗ്യ, സാമൂഹിക പ്രവർത്തകർ തങ്ങളുടെ ദൈനംദിന പ്രവർത്തനത്തി​െൻറ ഭാഗമായി ശേഖരിക്കുന്ന സാമൂഹിക, ആരോഗ്യ വിവരങ്ങളും അപ്ലോഡ് ചെയ്യും. ഓരോ വ്യക്തിയുടേയും ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് നമ്പർ മുഖേന ബന്ധിപ്പിച്ച് ഓരോരുത്തരുടെയും ആരോഗ്യസംബന്ധിയായ വിവരങ്ങളുടെ സമഗ്രത ഉറപ്പാക്കും. കമ്പ്യൂട്ടർ അധിഷ്ഠിതമായ മാനേജ്മ​െൻറ്് സംവിധാനം നിലവിൽ വരുന്നതോടെ ഒ.പി വിഭാഗം, ലബോറട്ടറി, ഫാർമസി, എക്സറേ, സ്കാനിങ് എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന തിരക്കും കാലതാമസവും ഒഴിവാക്കാം. ആരോഗ്യവകുപ്പിൽ നിന്ന് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി വിതരണം നടത്താനുമാകും. പ്രാദേശിക തലങ്ങളിൽ ജനപ്രതിനിധികളുടെ സഹകരണത്തോടെ സാമൂഹിക, ആരോഗ്യ പ്രവർത്തകരാണ് വിവരണ ശേഖരണത്തിന് നേതൃത്വം നൽകുക. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും ജില്ല കലക്ടർ അമിത് മീണ അവലോകന യോഗത്തിൽ അറിയിച്ചു. ഡി.എം.ഒ ഡോ. കെ. സക്കീന, ഇ ഹെൽത്ത് സംസ്ഥാന നോഡൽ ഓഫിസർ ഡോ. നിജു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.