അഗളി: മണ്ണും മരവും വീണ് റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ അട്ടപ്പാടിയിൽ ആദിവാസി വയോധികനെ ആശുപത്രിയിൽ എത്തിച്ചത് എട്ട് കിലോമീറ്റർ മുളംതണ്ടിൽ ചുമന്ന്. ചൊവ്വാഴ്ച ആനവായ് ഊരിലാണ് സംഭവം. നെഞ്ചുവേദനയും ശ്വാസംമുട്ടും അനുഭവപ്പെട്ട ആനവായ് ഊരിലെ ചിണ്ടനെയാണ് (65) മുളംതണ്ടിൽ ചിണ്ടക്കിയിൽ എത്തിച്ചത്. അവിടെനിന്ന് ജീപ്പിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുക്കാലി ജങ്ഷനിൽനിന്ന് 12 കിലോമീറ്റർ ദൂരമുണ്ട് ആനവായ് ഊരിലേക്ക്. പ്രാക്തന ഗോത്രവർഗ മേഖലയായ ഇവിടെ ഉൾവനത്തിലായി 10 ഊരുകളാണുള്ളത്. കാലങ്ങളായി ഗതാഗതയോഗ്യമല്ലാതിരുന്ന പ്രദേശത്തേക്ക് റോഡ് പ്രവൃത്തിക്കുള്ള പ്രാരംഭ നടപടികൾ അഹാഡ്സ് പ്രോജക്ട് കാലത്താണ് നടത്തിയത്. തുടർന്ന് കുറുംബ പാക്കേജ് മുഖേന ഏഴര കിലോമീറ്റർ ഇൻറർലോക്ക് പതിച്ചു. രണ്ടാഴ്ചയിലധികമായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ തടികുണ്ട് ഊര് മുതൽ ആനവായ് ചെറുനാലിപ്പെട്ടി വരെ മരങ്ങളും മണ്ണും വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.