അഗളി: അട്ടപ്പാടിയിൽ വിഷമയമായ മത്സ്യം കഴിച്ച് ആറുപേർ ചികിത്സ തേടിയ സംഭവത്തിൽ പരാതി ആരോഗ്യവകുപ്പ് ജീവനക്കാർ മുക്കിയതായി ആരോപണം. ജൂൺ 24നാണ് സംഭവം. ഗൂളിക്കടവ് മത്സ്യമാർക്കറ്റിൽനിന്ന് മീൻ വാങ്ങിയ ആറുപേർക്കാണ് മീൻ കഴിച്ച് അസ്വാസ്ഥ്യമുണ്ടായത്. വയറുവേദന, വായിൽ പൊള്ളൽ അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങളോടെ ഇവരെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. മറ്റു പലർക്കും പ്രശ്നങ്ങളുണ്ടായതായി ആരോപണമുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകി. എന്നാൽ, ആരോപണവിധേയമായ മത്സ്യക്കടകളിൽ പരിശോധനക്കെത്തിയ ഹെൽത്ത് ഇൻസ്പെക്ടർ പ്രശ്നം ഒതുക്കിത്തീർത്തു. കടകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയക്കാതെ കേടായ മത്സ്യം മാറ്റാൻ നിർദേശം നൽകുകയായിരുന്നു. ഭക്ഷ്യസുരക്ഷ സംവിധാനം അട്ടപ്പാടിയിൽ ഇല്ലാത്തതിനാലാണ് സാമ്പിൾ പരിശോധനക്ക് അയക്കാതിരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അട്ടപ്പാടിയിൽ വിൽപനക്കായി എത്തുന്ന മത്സ്യത്തിൽ വൻതോതിൽ ഫോർമലിൻ അടക്കമുള്ള വിഷവസ്തുക്കൾ കലർത്തുന്നതായി മുമ്പുതന്നെ ആരോപണം ഉയർന്നിരുന്നു. നടപടിയെടുക്കുന്നതിൽ അധികൃതർ വിമുഖത കാണിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പരിശോധന ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ജില്ല ഭരണകൂടത്തിനും ഹെൽത്ത് നോഡൽ ഓഫിസർക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.