കോയമ്പത്തൂർ: ആളിയാറിൽനിന്ന് ദിനംപ്രതി 450 ക്യൂസെക്സ് വെള്ളം മുൻധാരണ പ്രകാരം കേരളത്തിന് വിട്ടുനൽകാനുള്ള തമിഴ്നാടിെൻറ തീരുമാനത്തിൽ പ്രതിഷേധിച്ച് തമിഴ് കർഷക സംഘടന പ്രതിനിധികൾ പൊള്ളാച്ചി സബ്കലക്ടർ ഗായത്രിക്ക് നിവേദനം നൽകി. കേരളത്തിന് വെള്ളം വിട്ടുനൽകിയ തമിഴ്നാട് സർക്കാർ നടപടി കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലെ കൃഷിക്ക് ദോഷകരമാവുമെന്നും കുടിവെള്ളക്ഷാമം രൂക്ഷമാക്കുമെന്നും നിവേദനത്തിൽ പറയുന്നു. വെള്ളം നൽകുന്നത് നിർത്തിവെക്കാത്തപക്ഷം ബുധനാഴ്ച മുതൽ പൊള്ളാച്ചിയിലെ പി.എ.പി ഒാഫിസിന് മുന്നിൽ ഉപരോധ സമരം നടത്തുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. കോയമ്പത്തൂരിൽ സർവകക്ഷി യോഗം വിളിച്ചുകൂട്ടി സമര പരിപാടികൾക്ക് രൂപംനൽകുമെന്ന് പെരിയാർ ദ്രാവിഡ കഴകം ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണനും അറിയിച്ചു. ആളിയാർ പ്രശ്നവുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരത്തിന് ഇരു സംസ്ഥാനങ്ങളും ചർച്ച നടത്തണമെന്ന് എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോ കോയമ്പത്തൂരിൽ ആവശ്യപ്പെട്ടു. ശിരുവാണി ഡാമിൽനിന്ന് കേരളം ജലമെടുപ്പ് തുടങ്ങിയത് തമിഴ്നാടിനെ ഞെട്ടിച്ചിരുന്നു. ഫെബ്രുവരി 20 മുതൽ പ്രതിദിനം 60-90 ക്യൂെസക്സ് വെള്ളം വീതമാണ് ഡാമിെൻറ അടിത്തട്ടിലെ രണ്ട് സ്ലൂയിസ് വാൾവുകളിലൂടെ അട്ടപ്പാടിയിലെ ശിരുവാണി പുഴയിലേക്ക് ഒഴുക്കിയത്. കോയമ്പത്തൂർ ജില്ലക്ക് 15 ദിവസത്തേക്ക് ആവശ്യമായ വെള്ളമാണ് ഇതിലൂടെ നഷ്ടപ്പെട്ടത്. 40 അടി ഉയരമുള്ള ശിരുവാണി ഡാമിെൻറ ജലവിതാനം 36 അടിയായി കുറഞ്ഞു. ഇതോടെയാണ് തമിഴ്നാട് സർക്കാർ ഉണർന്നു പ്രവർത്തിച്ചത്. തമിഴ്നാട് ചീഫ് സെക്രട്ടറി കേരള സർക്കാറുമായി ബന്ധപ്പെടുകയായിരുന്നു. അതിർത്തിയിൽ തമിഴ്നാട്ടിൽനിന്നുള്ള ചരക്കുവാഹനങ്ങൾ തടഞ്ഞതും പ്രശ്നത്തിെൻറ ഗൗരവം വർധിപ്പിച്ചു. ഇൗ നിലയിലാണ് ആളിയാറിലേക്ക് വെള്ളം തുറന്നുവിടാൻ തമിഴ്നാട് സമ്മതിച്ചത്. ഇതോടെ ശിരുവാണി ഡാമിൽനിന്നുള്ള ജലമെടുപ്പ് കേരളവും നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.