നിലമ്പൂർ: മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നും വിദ‍്യാർഥികളുടെ കൺസഷൻ നിരക്ക് 50 ശതമാനമാക്കണമെന്നും ആവശ‍്യപ്പെട്ട് സ്വകാര‍്യ ബസുടമകളുടെ സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ മലയോരമേഖലയിൽ ജനജീവിതം ദുസ്സഹമായി. യാത്ര പ്രശ്നം ആവുന്നത്ര പരിഹരിക്കാനായി നിലമ്പൂർ ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തി. വെള്ളിയാഴ്ച മൂന്ന് അധിക സർവിസാണ് നടത്തിയിരുന്നതെങ്കിൽ ശനിയാഴ്ച ജൻറം ബസ് ഉൾെപ്പടെ നാലെണ്ണമാക്കി ഉയർത്തി. ജനവാസം അധികമുള്ള തിരക്കുള്ള മലയോര ഭാഗങ്ങളിലേക്കാണ് അധിക സർവിസ് ക്രമീകരിച്ചത്. രാവിലെയും വൈകീട്ടും ഉദ‍്യോഗസ്ഥർക്ക് കൂടി പ്രയോജനമാവുന്ന തരത്തിൽ അധിക സർവിസുകളുടെ റൂട്ടിൽ ക്രമീകരണം വരുത്തിയും കെ.എസ്.ആർ.ടി.സി നിലമ്പൂർ ഡിപ്പോ മാതൃക കാണിച്ചു. കാളികാവ്-നിലമ്പൂർ, കാളികാവ്-വണ്ടൂർ-മലപ്പുറം, നിലമ്പൂർ-തമ്പുരാട്ടികല്ല്-പോത്തുകല്ല്, മഞ്ചേരി-വഴിക്കടവ്-മരുത ഭാഗങ്ങളിലേക്കാണ് അധിക സർവിസ് നടത്തിയത്. രാവിലെ മുണ്ടേരിയിലേക്ക് നടത്തിയ അധിക സർവിസ് പിന്നീട് മഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിലേക്ക് മാറ്റി. സമരം നീളുകയാണെങ്കിൽ അധിക സർവിസുകൾ തുടരാനാണ് തീരുമാനം. സമയക്രമീകരണത്തിൽ മാറ്റം വരുത്തിയാവും വരും ദിവസങ്ങളിലും അധിക സർവിസുകൾ നടത്തുക. 39 കെ.എസ്.ആർ.ടി.സിയും രണ്ട് ജൻറം ബസുമാണ് നിലമ്പൂർ ഡിപ്പോയിലുള്ളത്. ഈ ബസുകൾ കൂടാതെ മറ്റു അധിക നാല് സർവിസും ഉൾപ്പടെ 45 സർവിസുകളാണ് ശനിയാഴ്ച നടത്തിയത്. സമീപകാലത്തെ ഏറ്റവും ഉയർന്ന വരുമാനമാണ് വെള്ളിയാഴ്ച നിലമ്പൂർ ഡിപ്പോക്ക് ലഭിച്ചത്. സാധാരണ ദിവസങ്ങളിൽ നാലര ലക്ഷത്തോളം രൂപയാണ് ലഭിക്കാറുള്ളത്. വെള്ളിയാഴ്ച ആറേമുക്കാൽ ലക്ഷം രൂപ ലഭിച്ചു. നിലമ്പൂർ താലൂക്കിൽ 173 സ്വകാര‍്യബസുകൾ 586 സർവിസുകളാണ് നടത്തുന്നത്. മുഴുവൻ ബസുകളും നിരത്തിലിറങ്ങാതെ സമരത്തിലാണ്. കെ.എസ്.ആർ.ടി.സിക്ക് ഈ ബാഹുല‍്യം മറികടക്കാനാവില്ല. അതുകൊണ്ട് തന്നെ യാത്ര ദുരിതം മലയോരമേഖലയിലേറെയാണ്. ഉൾനാടൻ ഗ്രാമങ്ങളിലേക്കുള്ള മിനി സർവിസ് പാടെ നിലച്ചതോടെ ഗ്രാമവാസികളുടെ യാത്ര പ്രശ്നം ഏറി. അത‍്യാവശ‍്യക്കാർ മാത്രമാണ് ടൗണുകളിലേക്ക് ഇറങ്ങുന്നത് അതുകൊണ്ട് തന്നെ വ‍്യാപാരസ്ഥാപനങ്ങളിൽ കച്ചവടം കുറഞ്ഞിട്ടുണ്ട്. പടം:4 നിലമ്പൂർ-വഴിക്കടവ് റൂട്ടിലൂടെ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയിലെ തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.