കൃഷിനാശം കാണാൻ നേതാക്കളെത്തിയില്ലെന്ന്; രോഷവുമായി മലയോര കർഷകർ

കരുവാരകുണ്ട്: ഹെക്ടർ കണക്കിന് മലയോര ഭൂമി മലവെള്ളത്തിൽ ഒലിച്ചുപോയിട്ടും ദുരന്തഭൂമിയിലേക്കെത്തിനോക്കാൻ ജനപ്രതിനിധികളെത്തിയില്ലെന്ന് ആക്ഷേപം. കൃഷിഭൂമി നഷ്ടപ്പെട്ട ഒരു വിഭാഗം കർഷകരാണ് വേദന പങ്കുവെക്കുന്നത്. കൽക്കുണ്ട് ചേരി, മഞ്ഞളാംചോല, മണലിയാംപാടം, ആർത്തല എന്നിവിടങ്ങളിൽ പതിനഞ്ചോളം ഉരുൾപൊട്ടലാണുണ്ടായത്. 400 ഏക്കറിലധികം കൃഷിയാണ് നശിച്ചത്. ഇതിൽ കൂടുതലും കൊക്കോ, ജാതി, ഗ്രാമ്പു, അടക്ക എന്നിവയാണ്. ഒരു കർഷകന് മാത്രം 16 ഏക്കർ ജാതി നഷ്ടപ്പെട്ടു. എന്നാൽ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ കാണാനെത്തിയ ഒരു മന്ത്രിയോ എം.എൽ.എയോ എം.പിയോ തങ്ങളെ കാണാനെത്തിയില്ലെന്ന് ഇവർ പറയുന്നു. സ്പീക്കർ, രണ്ടു മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഉപനേതാവ്, ഉമ്മൻ ചാണ്ടി ഉൾപ്പെടെ നാല് എം.എൽ.എമാർ, എം.പി, ജില്ല കലക്ടർ എന്നിവരെല്ലാം ക്യാമ്പുകൾ സന്ദർശിച്ചു മടങ്ങുകയായിരുന്നു. ലോണെടുത്തും മറ്റും തുടങ്ങിയ കൃഷി, ഭൂമിയോടൊപ്പം ഒലിച്ചുപോയ തങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ വരാത്തത് കന്നുകാലികളെയും ബാക്കിയായ കൃഷിയും സംരക്ഷിക്കേണ്ടതിനാലാണ്. തങ്ങളുടെ തുടർജീവിതം ഇരുട്ടടഞ്ഞതാണ്. എന്നിട്ടും ആശ്വാസവാക്കുമായി ആരും എത്തിയില്ലെന്ന് കോൺഗ്രസ് ഗ്രാമപഞ്ചായത്ത് അംഗം ഷീന ജിൽസ് പറഞ്ഞു. സ്ഥലം എം.പിയോ എം.എൽ.എയോ മലകയറിയെത്താൻ ഒരുക്കമാവാത്തത് സങ്കടകരമാണെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി അംഗംകൂടിയായ കർഷകൻ ടിറ്റോ മറ്റത്തിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയും രോഷം പുകയുന്നുണ്ട്. അതേസമയം, ദുരന്തഭീഷണി നിലനിൽക്കുന്നതിനാലും പൊലീസ് അനുമതി നൽകാത്തതിനാലുമാണ് എം.എൽ.എയും എം.പിയും വരാതിരുന്നതെന്നും ഓരോ കർഷകനെയും ഫോണിൽ വിളിച്ച് എം.എൽ.എ വിവരമാരാഞ്ഞിട്ടുണ്ടെന്നുമാണ് കർഷക കോൺഗ്രസ് നേതാവ് മാത്തുക്കുട്ടി കുരിശുമ്മൂട്ടിൽ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.