നിരപരാധിയെ ജയിലിലടച്ച സംഭവം: കോട്ടക്കലിൽ ഡി.വൈ.എഫ്.ഐയുടെ ബഹുജന മാർച്ച്

ഒരാഴ്ചക്കകം നടപടിയെന്ന് ഡിവൈ.എസ്.പി മാധ്യമം ഇംപാക്ട് കോട്ടക്കൽ: നിരപരാധിയായ യുവാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്ന കുടുംബത്തി​െൻറ പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടക്കലിൽ ഡി.വൈ.എഫ്.ഐയുടെ ബഹുജന മാർച്ച്. ആരോപണവിധേയരായ പൊലീസുകാർക്കെതിരെ നടപടി, റിമാൻഡിൽ കഴിയുന്ന എടരിക്കോട് പാലച്ചിറമാട് സ്വദേശി ഇബ്രാഹിം കുട്ടിയെ കേസിൽനിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ഡി.വൈ.എഫ്.ഐ കോട്ടക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സി.പി.എം ഏരിയ കമ്മിറ്റിയംഗം ടി. കബീർ ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ സ്റ്റേഷനിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചെങ്കിലും നേതാക്കൾ തടയുകയായിരുന്നു. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിയില്ലെങ്കിൽ കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എം. ഇബ്രാഹിം, കെ. സുബ്രഹ്മണ്യൻ, ടി.പി. ഷമീം, സുർജിത്, നിസാർ, എം. ജബ്ബാർ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ 12നാണ് ചങ്കുവെട്ടി ജങ്ഷനിൽ ഓട്ടോ ഓടിക്കുന്ന ഇബ്രാഹിം കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി കച്ചവടക്കാര​െൻറ ലോട്ടറി കീറിയ കേസിൽ കസ്റ്റഡിയിലെടുത്ത ഇബ്രാഹീമിനെ കവർച്ച കേസിൽ ഉൾപ്പെടുത്തി ജയിലിൽ അടച്ചെന്നാണ് പരാതി. നിരപരാധിയെ ജയിലിലടച്ച വാർത്ത 'മാധ്യമ'മാണ് പുറത്ത് കൊണ്ടുവന്നത്. മുഖ്യമന്ത്രി, ഡി.ജി.പി, ജില്ല പൊലീസ് മേധാവി എന്നിവർക്ക് കുടുംബം പരാതി നൽകിയിരുന്നു. അതേസമയം, വിഷയത്തിൽ ഒരാഴ്ചക്കകം നടപടിയെടുക്കാമെന്ന് തിരൂർ ഡിവൈ.എസ്.പി ഉല്ലാസ് അറിയിച്ചതായി നേതാക്കൾ അറിയിച്ചു. സി.പി.എം നേതാവ് സി. സിറാജുദ്ദീൻ, എം. ഇബ്രാഹിം, ടി.പി. ഷമീം എന്നിവർ പൊലീസുമായി ചർച്ച നടത്തിയ ശേഷമാണ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനുള്ള തീരുമാനം മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.