ബിയ്യം വലിയ പാലത്തിനു സമീപമുണ്ടായ തീപിടിത്തം അഗ്‌നിരക്ഷാസേന അണക്കുന്നു
സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു
പൊന്നാനി: പൊന്നാനി-എടപ്പാൾ സംസ്ഥാന പാതയിൽ ബിയ്യം വലിയ പാലത്തിനു സമീപത്തെ കോൾ നിലത്തിൽ വൻ അഗ്‌നിബാധ. കോൾ നിലത്തിൽ കൃഷിക്കുശേഷം പുല്ലുകൾ നിറഞ്ഞ പ്രദേശങ്ങളിലാണ് തീപിടിത്തമുണ്ടായത്.
ഉച്ചക്ക് മൂന്നോടെയായിരുന്നു സംഭവം. കത്തിപ്പടർന്ന തീ 25 ഏക്കറോളം കോൾ നിലത്തിലെ പുല്ലുകൾ ചാമ്പലാക്കിയ ശേഷം തൊട്ടടുത്ത വീടുകളുടെ തൊടിയിലേക്കും വ്യാപിച്ചു. നിരവധി തെങ്ങുകളും അക്വേഷ്യ മരങ്ങളും കത്തി.
സമീപപ്രദേശത്തെല്ലാം പുക പടർന്നതോടെ എടപ്പാൾ-പൊന്നാനി സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗത തടസ്സവും ഉണ്ടായി.
പൊന്നാനിയിൽനിന്ന് അഗ്‌നിരക്ഷസേന എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ കഴിയാതിരുന്നതോടെ തിരൂരിൽനിന്ന് കുന്നംകുളത്തുനിന്നും ഉൾപ്പെടെ നാല് ഫയർ യൂനിറ്റുകൾ എത്തിയാണ് അഗ്നിബാധ നിയന്ത്രിച്ചത്.
പൊന്നാനി അഗ്നിരക്ഷസേന സ്റ്റേഷൻ ഓഫിസർ പി. സുനിൽ, സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർമാരായ സാജു, ഗിരീഷ് കുമാർ, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.