തിരൂർ: കാരുണ്യപ്രവർത്തനങ്ങളുടെ മറവിൽ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്നവരെന്ന് കരുതുന്ന സംഘം തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കരയിൽ പിടിയിലായി. രോഗികളുടെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡുകളും ഉച്ചഭാഷിണി സംവിധാനങ്ങളുമായി വാഹനത്തിലെത്തി പണപ്പിരിവ് നടത്തിയിരുന്ന സംഘത്തെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് തിരൂർ പൊലീസിൽ ഏൽപ്പിച്ചത്. കൈനിക്കരയിലെ വീടുകൾ കേന്ദ്രീകരിച്ച് ഒരു വാഹനം അനൗൺസ്‌മെന്റിലൂടെ ചികിത്സാ സഹായത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിവരികയായിരുന്നു. എന്നാൽ, ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ചില യുവാക്കൾ വാഹനം തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ രോഗിയെക്കുറിച്ചോ ചികിത്സ നടത്തുന്ന ആശുപത്രിയെകുറിച്ചോ കൃത്യമായ വിവരങ്ങൾ നൽകാൻ വാഹനത്തിലുണ്ടായിരുന്നവർക്ക് കഴിഞ്ഞില്ല.
ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ഇവർ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയാൻ തുടങ്ങി. നാട്ടുകാർ സംഘടിക്കുന്നത് കണ്ടതോടെ, വാഹനത്തിലുണ്ടായിരുന്ന ഒരാൾ പിരിച്ചെടുത്ത പണമടങ്ങിയ ബക്കറ്റ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി. വാഹനത്തിന്റെ ഡ്രൈവറെയും പണപ്പിരിവിന് സഹായിയായിരുന്ന മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.