വാഗൺ ട്രാജഡി ടൗൺഹാൾ ഇനി സി.സി.ടി.വി നിരീക്ഷണത്തിൽ

തിരൂർ: നവീകരിച്ച വാഗൺട്രാജഡി സ്മാരക മുനിസിപ്പൽ ടൗൺഹാൾ ഓഡിറ്റോറിയം ഇനി സി.സി.ടി.വി നിരീക്ഷണത്തിൽ. ഹാളിനകത്തും വേദിയിലും പുറത്തുമായി എട്ട് കാമറകളാണ് സ്ഥാപിച്ചത്. ഹാളിനകത്ത് മാത്രം ആറ് കാമറകളുണ്ട്. പരിപാടികൾ നടക്കുമ്പോൾ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടാതിരിക്കാനാണ് പുതിയ നടപടി. ഗാനമേളകളും മറ്റും നടക്കുമ്പോൾ ഹാളിനകത്തെ കസേരകൾ നശിപ്പിക്കൽ പതിവാണ്. പുതുതായി സ്ഥാപിച്ച വില കൂടിയ കസേരകളുടെ സംരക്ഷണമാണ് നഗരസഭ ലക്ഷ്യമിടുന്നത്. ആദ്യഘട്ട നവീകരണം പൂർത്തിയായ ടൗൺഹാളി​െൻറ സമർപ്പണം ശനിയാഴ്ച നടക്കും. 2016-17 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഇരിപ്പിടങ്ങൾ മാറ്റുന്നതിന് 25 ലക്ഷം രൂപ വകയിരുത്തിയിരുന്നു. 2017-18 സാമ്പത്തിക വർഷം അഞ്ചര ലക്ഷം രൂപ കൂടി അനുവദിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ടൗൺഹാളി​െൻറ ആകർഷണീയത വർധിപ്പിക്കുന്നതിനും എക്കോ കുറക്കുന്നതിനുമായി മൂന്നുലക്ഷം ചെലവിൽ കോയർമാറ്റ് വിരിച്ചിട്ടുമുണ്ട്. വൈകീട്ട് 3.30ന് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം നിർവഹിക്കും. ടൗൺഹാൾ പരിസരത്ത് മ്യൂസിയത്തിന് പദ്ധതിയുമായി നഗരസഭ തിരൂർ: സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച വാഗൺ രക്തസാക്ഷികളുടെ ഓർമകൾ പുതുതലമുറക്ക് പകരുന്നതിന് ടൗൺഹാൾ പരിസരത്ത് മ്യൂസിയം നിർമിക്കാൻ പദ്ധതിയുള്ളതായി നഗരസഭ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പിൽ ലൈബ്രറിക്കായി ടൗൺഹാൾ പരിസരത്ത് നിർമിച്ച കെട്ടിടം ഇതിനായി ഉപയോഗപ്പെടുത്താനാകുമോയെന്ന് പരിശോധിക്കും. പദ്ധതിക്കായി സർക്കാർ സഹായം തേടും. ടൗൺഹാളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ അറിയിച്ചു. സൗന്ദര്യവത്കരണത്തിന് ഗാർഡൻ പുനരുദ്ധരിക്കുന്നതിനും പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിന് ഓപൺ എയർ തിയറ്റർ ഒരുക്കുന്നതിനും പദ്ധതിയുണ്ട്. ഡൈനിങ് ഹാളിലേക്ക് ആവശ്യമായ ഫർണിച്ചർ, ഭക്ഷ‍ണ പാചകത്തിനും വിതരണത്തിനും ആവശ്യമായ പാത്രങ്ങൾ എന്നിവ വാങ്ങുന്നതിന് 24.6 ലക്ഷം വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള അടുക്കള നവീകരണത്തിനും സ്റ്റോർ റൂം, വർക് ഏരിയ തുടങ്ങിയവ ഒരുക്കുന്നതിനുമായി 20 ലക്ഷം 2017-18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവൃത്തികൾ വൈകാതെ തുടങ്ങും. വാടക വർധിപ്പിക്കാതെ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനാണ് ശ്രമം. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ അഡ്വ. എസ്. ഗിരീഷ്, വൈസ് ചെയർപേഴ്സൻ മുനീറ കിഴക്കാംകുന്നത്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ബാവ, ഗീത പള്ളിയേരി, കെ.പി. റംല, കൗൺസിലർ ഒ.പി.എം ഇസ്ഹാക്ക് മുഹമ്മദലി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT