പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിന്റെ മുൻവശം
പാങ്ങ്: ജന്മനാ കാഴ്ചപരിമിതിയുള്ള മജീദ് മാസ്റ്റർക്ക് യാത്രകളില്ലെല്ലാം സഹായിയായി ഭാര്യ റുഖിയയും ഒപ്പമുണ്ടാവാറുണ്ട്. പതിവുപോലെ, വാൽപ്പാറ യാത്രയിലും മജീദ് മാസ്റ്ററെ ഭാര്യ അനുഗമിച്ചിരുന്നു. ഇത് ഇരുവരുടെയും അന്ത്യയാത്രയാവുകയായിരുന്നു. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിൽ ദീർഘകാലമായി അധ്യാപകനാണ് കാരാരിത്തൊടി മജീദ് മാസ്റ്റർ.
യാത്രകളും സൗഹൃദങ്ങളും ഇഷ്ടപ്പെടുന്ന മജീദ് മാസ്റ്റർക്ക് കാഴ്പപരിമിതി ഒന്നിനും തടസ്സമായിരുന്നില്ല. യാത്രകളിൽ അദ്ദേഹത്തെ കൈപിടിച്ചു നടത്തിയിരുന്നത് ഭാര്യ റുഖിയയായിരുന്നു. എങ്ങോട്ടുപോകുമ്പോഴും സഹായിയായി ഭാര്യയെ മാസ്റ്റർ കൂടെ കൂട്ടുമായിരുന്നു. കഴിഞ്ഞ അവധിക്കും സ്കൂളിലെ അധ്യാപകർ ഒരുമിച്ച് യാത്ര പോയിരുന്നു. യാത്രകൾക്ക് മുൻകൈയെടുത്തിരുന്നത് മജീദ് മാസ്റ്ററായിരുന്നു.
നന്നായി ക്ലാസെടുക്കുന്ന മജീദ് മാസ്റ്റർ പാട്ടുപഠിപ്പിച്ചും കഥകൾ പറഞ്ഞുകൊടുത്തും കുട്ടികളെ കൈയിലെടുക്കുമായിരുന്നു. കലോത്സവങ്ങൾക്ക് കുട്ടികളെ ഒരുക്കിയിരുന്നതും അദ്ദേഹമായിരുന്നു. കാഴ്ചപരിമിതി അധ്യാപനത്തിന് മാസ്റ്റർക്ക് തടസ്സമേ ആയിരുന്നില്ല. ലാപ്ടോപ്പ് ഉപയോഗിച്ചാണ് കുട്ടികൾക്ക് അദ്ദേഹം ക്ലാസെടുത്തിരുന്നത്.
ഏതാനും മാസം മുമ്പാണ് മജീദ് മാസ്റ്ററും ഭാര്യയും മില്ലുംപടിയിൽ പുതിയ വീടുവെച്ച് താമസം തുടങ്ങിയത്. ഇവർക്ക് മക്കളില്ല. പാങ്ങ് ജി.യു.പി.എസ് അധ്യാപികയായ മാസ്റ്ററുടെ സഹോദരിയും ജന്മനാ കാഴ്ചപരിമിതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.