അഗതിരഹിത കേരളം: ജില്ലയിലെ സർ​േവ തുടങ്ങി

മലപ്പുറം: നിരാലംബരായ കുടുംബങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന 'അഗതിരഹിത കേരളം' പദ്ധതിയുടെ സര്‍വേ ജില്ലയില്‍ ആരംഭിച്ചു. വീട്, ഭൂമി, ഭക്ഷണം, ചികിത്സ സഹായം കുടുംബത്തിലെ ഏതൊരാൾക്കും ലഭ്യമാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പ്രത്യേക ആപ്ലിക്കേഷൻ വഴി കൊണ്ടോട്ടിയിലും വഴിക്കടവിലുമാണ് വിവരശേഖരണം തുടങ്ങിയത്. സർക്കാർ പരിരക്ഷ ലഭിക്കാത്ത, ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്താനും അര്‍ഹതയില്ലാത്തവരെ ഒഴിവാക്കാനും പുതിയ ആപ്ലിക്കേഷൻ വഴിയുള്ള വിവരശേഖരണം കൊണ്ട് കഴിയും. ആപ്ലിക്കേഷനിലെത്തുന്ന വിവരങ്ങൾ ജില്ലതലത്തിലും സംസ്ഥാനതലത്തിലും പരിശോധനക്ക് വിധേയമാക്കും. പഞ്ചായത്ത്/ നഗരസഭ തലങ്ങളിൽനിന്ന് ഒരിക്കൽ ആപ്ലിക്കേഷനിൽ നൽകിയ വിവരങ്ങൾ മോണിറ്ററിങ് സമിതിയുടെ അനുവാദമില്ലാതെ മാറ്റാൻ കഴിയില്ല. ഇത് കുറ്റമറ്റ വിവരശേഖരണത്തിനുതകുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടൽ. സർവേ ഒക്ടോബർ 30നുള്ളിൽ പൂർത്തീകരിക്കാനായിരുന്നു നിർദേശമെങ്കിലും അടുത്ത മാസം അഞ്ച് വരെ നീളാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ അശരണരും നിരാലംബരുമായ കുടുംബങ്ങൾക്കായി ആശ്രയ പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇതിലുൾപ്പെട്ടവരെ കൂടി പരിഗണിക്കുന്ന ഏകീകൃത പദ്ധതിയാണ് അഗതിരഹിത കേരളം. ഗുണഭോക്താക്കളുടെ ചുരുക്കപ്പട്ടിക പഞ്ചായത്ത്/നഗരസഭകളിലെ നോട്ടീസ് ബോര്‍ഡുകളിലും അംഗന്‍വാടികളിലും പ്രസിദ്ധീകരിക്കും. പട്ടികയിൽ ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കില്‍ രേഖാമൂലം സി.ഡി.എസ് ചെയര്‍പേഴ്‌സനെ അറിയിക്കാം. ഇങ്ങനെ ലഭിച്ച അപ്പീല്‍ അപേക്ഷകള്‍ തദ്ദേശഭരണ സെക്രട്ടറിക്ക് കൈമാറും. സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ അപ്പീല്‍ പരിശോധിക്കും. തുടർന്ന് അന്തിമപട്ടിക നവംബര്‍ 16ന് ഗ്രാമസഭ ചേർന്ന് തീരുമാനിക്കുകയും ഈ പട്ടിക കുടുംബശ്രീ ജില്ല മിഷന്‍ മുഖേന സംസ്ഥാന കുടുംബശ്രീ മിഷന് കൈമാറുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT