അരീക്കോട്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയിൽ) പ്രകൃതിവാതക പൈപ്പ്ലൈൻ സ്ഥാപിക്കൽ പ്രവൃത്തി ആറ് മാസത്തിനകം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ ഗെയിൽ അധികൃതരോട് നിർദേശിച്ചതോടെ കേരളത്തിൽ ഇതുസംബന്ധിച്ച് പുതിയ പ്രതിസന്ധിയായി. 2018 ഡിസംബറിൽ പൂർത്തീകരിക്കുന്ന രീതിയിൽ സമയക്രമം നിശ്ചയിച്ചിരുന്ന പൈപ്പ്ലൈൻ സ്ഥാപിക്കൽ വിവിധ ഇടങ്ങളിൽ ജനങ്ങളുടെ എതിർപ്പ് കാരണം മുടങ്ങി കിടക്കവേയാണ് കേന്ദ്ര സർക്കാറിെൻറ പുതിയ നിർദേശം. കൊച്ചിയിൽനിന്ന് മംഗലാപുരത്തേക്കാണ് പൈപ്പ്ലൈൻ സ്ഥാപിക്കുന്നത്. പുതുവൈപ്പ് പ്രകൃതിവാതക ടെർമിനലിൽനിന്ന് മംഗലാപുരത്തേക്ക് വരുന്ന പൈപ്പ്ലൈൻ തൃത്താല മണ്ഡലത്തിലെ കൂറ്റനാട്ട്നിന്ന് ബംഗളൂരുവിലേക്ക് വിഭജിക്കപ്പെടും. മംഗലാപുരം വരെ 438 കിലോമീറ്ററാണ് പൈപ്പ് സ്ഥാപിക്കുന്നത്. ഇതിൽ 100 കിലോമീറ്റർ പൈപ്പിട്ടുകഴിഞ്ഞു. ഭൂരിഭാഗം ഇടങ്ങളിലും വയലുകളിലൂടെയാണ് പൈപ്പ്ലൈൻ സ്ഥാപിക്കുന്നത്. എന്നാൽ, മലബാറിലേക്കെത്തുന്നതോടെ പൈപ്പ്ലൈൻ അലൈൻമെൻറ് രേഖപ്പെടുത്തിയത് കൂടുതലും ജനവാസ കേന്ദ്രങ്ങളിലൂടെയാണ്. ഇത്തരം ഇടങ്ങളിൽ ജനങ്ങളുടെ എതിർപ്പ് കാരണം നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ല അതിർത്തിയിലെ എരഞ്ഞിമാവിൽ കഴിഞ്ഞ 20 ദിവസമായി ഗെയിൽവിരുദ്ധ ജനകീയ പ്രക്ഷോഭം നടക്കുകയാണ്. ഇവിടെ സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ വലിയ പ്രക്ഷോഭങ്ങൾ വരുംദിവസങ്ങളിൽ വരാനിരിക്കുകയാണ്. എന്നാൽ, ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കുകതന്നെ ചെയ്യുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട്. മലബാറിൽ മലപ്പുറം ജില്ലയിലെ പൊൻമള, പൂക്കോട്ടൂർ, കാവനൂർ, അരീക്കോട്, കീഴുപറമ്പ്, കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ, കാരശ്ശേരി, ഉണ്ണികുളം ഗ്രാമപഞ്ചായത്തുകളിലൂടെയും മുക്കം മുനിസിപ്പാലിറ്റിയിലൂടെയും പൈപ്പ്ലൈൻ അലൈൻമെൻറ് വീടുകളുടെ മുറ്റത്തുകൂടിവരെ കടന്നുപോകുന്നുണ്ട്. പൈപ്പ്ലൈൻ കടന്നുപോകുന്ന വഴിയിലുള്ള പ്രദേശങ്ങളിൽ പ്രകൃതിവാതകം വിതരണം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിനായുള്ള ടെൻഡർ പോലും വിളിക്കാൻ സംസ്ഥാന സർക്കാറിന് ഇതുവരെ സാധിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.