തിരൂർ: ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ 22 മുതൽ 24 വരെ ആഞ്ജനേയ സംഗീതോത്സവവും 25 മുതൽ 28 വരെ തിരുവോണ മഹോത്സവവും നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 22ന് വൈകീട്ട് ആറിന് ആഞ്ജനേയ സംഗീതോത്സവം ക്ഷേത്രം തന്ത്രി കൽപ്പുഴ ശങ്കരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 23, 24 തീയതികളിലും വൈകീട്ട് 6.30ന് വിവിധ സംഗീത കച്ചേരികളുണ്ടാകും. 25ന് തിരുവോണ മഹോത്സവം വൈകീട്ട് ആറിന് കോഴിക്കോട് സാമൂതിരി കെ.സി.യു രാജ ഉദ്ഘാടനം ചെയ്യും. ആഞ്ജനേയ കീർത്തി പുരസ്കാരം പി. ജയചന്ദ്രന് സമർപ്പിക്കും. ഏഴിന് നൃത്തസന്ധ്യയും രാത്രി ഒമ്പതിന് സുധീർ കടലുണ്ടി നയിക്കുന്ന ഭക്തിഗാനമേളയും അരങ്ങേറും. 26ന് പള്ളിയുണർത്തലോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. 27ന് ഓട്ടന്തുള്ളൽ, ചാക്യാർകൂത്ത് എന്നിവ അരങ്ങേറും. 28ന് രാവിലെ പത്തിന് വേദപാരായണ യജ്ഞം, 11.30ന് തിരുവോണയൂട്ട്, വൈകീട്ട് ആറിന് കൂടിയാട്ടം, രാത്രി ഏഴിന് തായമ്പക, ഒമ്പതിന് നാടൻപാട്ട് എന്നിവയാണ് പരിപാടികൾ. വാർത്തസമ്മേളനത്തിൽ എക്സിക്യൂട്ടീവ് ഓഫിസർ പി.എം. മനോജ്കുമാർ, പ്രോഗ്രാം കൺവീനർ ഗോപിനാഥ് ചേന്നര, കൺവീനർ ഗോപിനാഥൻ നമ്പ്യാർ, കെ. രാജൻ നായർ എന്നിവർ പങ്കെടുത്തു. തൃപ്രങ്ങോട് വൻ മണൽവേട്ട തൃപ്രങ്ങോട്: പഞ്ചായത്തിലെ ചമ്രവട്ടം കനാൽ റോഡ്, മുച്ചിക്കൽ കനാൽ റോഡ്, പള്ളിക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ തിരൂർ താലൂക്ക് മണൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ അനധികൃതമായി ശേഖരിച്ച 20 ലോഡ് മണൽ പിടിച്ചെടുത്തു. പിടിച്ചെടുത്ത മണൽ കലവറക്ക് കൈമാറി. ചമ്രവട്ടം കനാൽ റോഡ് കടവിൽ നിന്ന് മണൽ നിറച്ചുകൊണ്ടിരുന്ന ഒരു ലോറിയും കസ്റ്റഡിയിലെടുത്ത് തിരുർ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. റെയിഡിന് തിരുർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പി. ഉണ്ണി, ഡെ. തഹസിൽദാരായ കെ.പി. ഗിരിനാഥ്, തൃപ്രങ്ങോട് വി.ഒ. അജയകുമാർ, എസ്.വി.ഒ. രാഖിൻകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.