ഖത്തർ വിസയിളവ്​: യാത്രക്കാരുടെ തിരക്ക്​ തുടങ്ങി

ആറുമാസ കാലാവധിയുള്ള പാസ്പോർട്ടും മടക്ക ടിക്കറ്റും മതിയെന്ന് അധികൃതർ കൊണ്ടോട്ടി: വിസയില്ലാതെ ഖത്തറിലേക്ക് പോകാനുള്ള പുതിയ സംവിധാനം നടപ്പിൽവന്നു. ദിവസങ്ങൾക്ക് മുമ്പാണ് വിസയില്ലാതെ ഖത്തറിലേക്ക് പോകുന്നത് സംബന്ധിച്ച നിർദേശം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തിന് വിദേശകാര്യമന്ത്രാലയം കൈമാറിയത്. കഴിഞ്ഞ കുറച്ചു ദിവസത്തിനിടെ പുതിയ സംവിധാനം ഉപയോഗിച്ച് ഖത്തറിലേക്ക് നിരവധി പേർ കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്തതായി എമിഗ്രേഷൻ അധികൃതർ അറിയിച്ചു. ആറ് മാസം കാലാവധിയുള്ള പാസ്പോർട്ട്, നാട്ടിലേക്ക് തിരിച്ചുവരുന്നതിനുള്ള മടക്ക ടിക്കറ്റ് എന്നിവ കൈവശമുള്ളവർക്കാണ് യാത്രക്ക് അനുമതി നൽകുകയെന്ന് എമിഗ്രേഷൻ വിഭാഗം അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇൗ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസം ചിലർ ഉന്നയിച്ചിരുന്നു. എന്നാൽ, കരിപ്പൂരിൽ ഇത്തരത്തിലുള്ള പരാതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആഗസ്റ്റ് ഒമ്പതിനാണ് ഇന്ത്യയടക്കം 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസയില്ലാതെ രാജ്യത്തേക്ക് വരാൻ ഖത്തർ അനുമതി നൽകിയത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഖത്തറിൽനിന്നുള്ള നിർദേശം വൈകിയതിനെ തുടർന്ന് വിമാനത്താവളങ്ങളിൽനിന്ന് എമിഗ്രേഷൻ വിഭാഗം യാത്രാ അനുമതി നൽകിയിരുന്നില്ല. ഒടുവിൽ സെപ്റ്റംബറിലാണ് വിദേശകാര്യമന്ത്രാലയം എമിഗ്രേഷൻ വിഭാഗത്തിന് അറിയിപ്പ് കൈമാറിയത്. ഇന്ത്യയുൾപ്പെടെ 47 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 30 ദിവസത്തേക്കാണ് അനുമതി നൽകുക. ആവശ്യമെങ്കിൽ 30 ദിവസത്തേക്ക് കൂടി നീട്ടിനൽകും. ബാക്കി 33 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 90 ദിവസത്തേക്കാണ് അനുമതി നൽകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.