പൊലീസ് മുന്നറിയിപ്പ് ദേശീയപാത അധികൃതർ അവഗണിച്ചു വള്ളിക്കുന്ന്: അപകടവളവിൽ പരിഹാര നടപടികളൊന്നുമില്ലാതെ വന്നതോടെ രണ്ട് ബൈക്ക് യാത്രികർക്ക് കൂടി ജീവൻ നഷ്ടമായി. സ്ഥിരം അപകടമേഖലയായ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ വളവിൽ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കണമെന്ന പൊലീസ് മുന്നറിയിപ്പ് ദേശീയപാത അധികൃതർ അവഗണിച്ചു. ഒരുവർഷം മുമ്പ് രണ്ട് ബൈക്ക് യാത്രികർ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ വളവിലുണ്ടായ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് പൊലീസ് സുരക്ഷ ഒരുക്കാൻ മുന്നിട്ടിറങ്ങിയത്. ഇരുഭാഗത്തുനിന്ന് കുത്തനെയുള്ള ഇറക്കവും കൊടുംവളവും നിറഞ്ഞ ഇവിടെ വാഹനങ്ങളുടെ അമിതവേഗതയും സുരക്ഷ ക്രമീകരണങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതുമാണ് അപകടത്തിന് പ്രധാനകാരണം. സ്റ്റേഷന് മുന്നിൽതന്നെ അപകടമരണങ്ങൾ പതിവായതോടെ അന്നത്തെ തേഞ്ഞിപ്പലം എസ്.ഐ പി.എം. രവീന്ദ്രൻ ദേശീയപാത ഓഫിസിൽ നേരിട്ടെത്തി പരാതിപ്പെട്ടു. ദേശീയപാത അസി.എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ഐയുടെ സാന്നിധ്യത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. വീതികൂട്ടൽ കഴിഞ്ഞാൽ ഇരുഭാഗത്തും തെർമോ പ്ലാസ്റ്റിക് റാമ്പിളുകളും സ്റ്റഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഒരു വർഷം പിന്നിട്ടിട്ടും നടപടിയില്ല. രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ ബസ് ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ തേഞ്ഞിപ്പലം പൊലീസ് വളവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.