പൂക്കോട്ടൂർ: ഗ്രാമ പഞ്ചായത്ത് വള്ളുവമ്പ്രത്ത് തുടക്കം കുറിച്ച ‘ക്ലീൻ പൂക്കോട്ടൂർ’ ശുചീകരണ പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി വള്ളുവമ്പ്രം ജനകീയ കൂട്ടായ്മ ആരോപിച്ചു. മഴ ആരംഭിക്കുന്നതിന് മുമ്പ് നടത്തേണ്ട മഴക്കാല ശുചീകരണ പ്രവൃത്തി സമയത്തിന് നടത്താതെ മെംബർമാരും ഉദ്യോഗസ്ഥരും ഫണ്ട് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഓരോ വാർഡിലും 15,000 രൂപ വീതം മഴക്കാല ശൂചീകരണത്തിന് അനുവദിച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ ജോലിക്കാരെ വെച്ച് ജോലി ചെയ്യിക്കുകയായിരുന്നു. എന്നാൽ, ഈ വർഷം ഓരോ വാർഡിനും 25,000 രൂപ അനുവദിച്ചിട്ടുണ്ട്. വള്ളുവമ്പ്രത്ത് അഴുക്കുചാലുകൾ നിറഞ്ഞ് പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോൾ ഗ്രാമസഭയിലോ അയൽസഭയിലോ ആലോചിക്കാതെ മെംബർമാർ സ്വന്തം ഇഷ്ടപ്രകാരം ക്ലബുകളെയും തൊഴിലുറപ്പ് തൊഴിലാളികളെയും വെച്ച് വള്ളുവമ്പ്രത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും പരിസരത്തും ഉണ്ടായിരുന്ന പുല്ല് ചെത്തുക മാത്രമാണ് ചെയ്തതെന്നും മാലിന്യം ദേശീയപാതയുടെ അരികിൽതന്നെ കൂട്ടിയിട്ടിരിക്കുകയാണെന്നും കൂട്ടായ്മ ആരോപിച്ചു. ജനങ്ങളെ വിഢ്ഡികളാക്കുന്ന പരിപാടിയാണെന്ന് മനസ്സിലാക്കിയാണ് വ്യാപാരികളും ഓട്ടോ തൊഴിലാളികളും വിട്ടുനിന്നത്. പഞ്ചായത്ത് മെംബർമാർ സത്യാവസ്ഥ പൊതുജനത്തെ ബോധ്യപ്പെടുത്തണമെന്നും അഴിമതിക്ക് കൂട്ടുനിൽക്കുന്ന മെംബർമാരെ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നാലകത്ത് അലവി കുഞ്ഞിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുക്കൻ അബ്ദുറസാഖ്, ടി. അബൂബക്കർ എന്നിവർ സംസാരിച്ചു. എം. ഗിരീഷ് സ്വാഗതവും രാജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.