നിലമ്പൂര്‍: കാട്ടുപന്നിയെ ലക്ഷ്യംവെച്ച നായാട്ടുസംഘത്തിന്‍െറ വെടിയുണ്ട തുളച്ചുകയറിയത് സമീപത്തെ വീടിന്‍െറ മുന്‍വാതിലില്‍. വാതിലും തുളച്ചുകയറിയ വെടിയുണ്ട മറുഭാഗത്തെ ചുമരില്‍ തറച്ചാണ് നിന്നത്. അകമ്പാടം കളംകുന്ന് കുറ്റിക്കാട്ടില്‍ മൊയ്തീന്‍കുട്ടിയുടെ വീടിന്‍െറ മുന്‍ഭാഗത്തെ വാതിലിനാണ് വേട്ട സംഘത്തിന്‍െറ വെടിയേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. വാതിലിനു സമീപത്താണ് മൊയ്തീന്‍കുട്ടി കിടന്നുറങ്ങിയിരുന്നത്. തലനാരിഴക്കാണ് ഇദ്ദേഹവും കുടുംബാംഗങ്ങളും വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വെടിയൊച്ച കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ നായാട്ടുസംഘം വയലിലൂടെ ഓടി രക്ഷപ്പെട്ടു. തിരച്ചിലില്‍ മൊയ്തീന്‍കുട്ടിയുടെ വീടിനുസമീപത്തെ തോട്ടില്‍ കാട്ടുപന്നിയെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടത്തെി. പന്നിയെ വെടിവെച്ചതോടെ ഉന്നം തെറ്റിയാണ് വാതിലില്‍ കൊണ്ടതെന്നാണ് കരുതുന്നത്. വീടിനകത്തുനിന്നും പൊലീസ് വെടിയുണ്ട കണ്ടെടുത്തു. വന്യമൃഗവേട്ട നടത്തിയതിന് വനംവകുപ്പും ആയുധ നിയമപ്രകാരം നിലമ്പൂര്‍ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പന്നിയുടെ ജഡം വനത്തില്‍ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.