ചങ്ങരംകുളം: ഓൺലൈൻ ആപ്പിൽനിന്ന് വായ്പ എടുക്കാൻ ശ്രമിച്ച യുവാവിന്റെ മൊബൈൽ ഹാക്ക് ചെയ്ത് അക്കൗണ്ടിൽനിന്ന് പണം തട്ടാൻ ശ്രമം. കഴിഞ്ഞ ദിവസമാണ് മൂക്കുതല സ്വദേശിയായ യുവാവിനെ ലോൺ ആപ് തട്ടിപ്പ് സംഘം കെണിയിൽപെടുത്തിയത്.
മൊബൈൽ ഹാക്ക് ചെയ്ത് ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അക്കൗണ്ടിലുണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപയും തട്ടിയെടുക്കാനും ശ്രമം നടന്നു. അക്കൗണ്ട് ഹാക്ക് ചെയ്ത് പിൻവലിക്കാൻ ശ്രമിച്ച രണ്ടു ലക്ഷത്തോളം രൂപ ചങ്ങരംകുളം പൊലീസിന്റെയും സൈബർ സെക്യൂരിറ്റി ടീമിന്റെയും സഹായത്തോടെ തിരിച്ചെടുക്കുകയായിരുന്നു.
മൊബൈലിൽ ലോൺ ആപ് ഇൻസ്റ്റാൾ ചെയ്ത് പണം എടുക്കാൻ ശ്രമിച്ചെങ്കിലും യുവാവിന് പണം എടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ശ്രമം ഉപേക്ഷിച്ചിരുന്നു. എന്നാൽ, ഇതിനകം തട്ടിപ്പ് സംഘം യുവാവിന്റെ അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുക്കുകയും മൊബൈൽ പൂർണമായും ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടിൽ മുമ്പ് ബാലൻസ് ഉണ്ടായിരുന്ന പണം തട്ടിപ്പ് സംഘം ട്രാൻസ്ഫർ ചെയ്യാൻ ശ്രമിച്ചതായി കണ്ടെത്തിയത്. പരിഭ്രാന്തനായ യുവാവ് ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ചങ്ങരംകുളം പൊലീസിന്റെയും സൈബർ സെക്യൂരിറ്റി സെക്ഷനിൽ ജോലി ചെയ്യുന്ന ചിയ്യാനൂർ സ്വദേശിയായ ഫഹദിന്റെയും അവസരോചിതമായ ഇടപെടലിൽ രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിന്റെ പണം തട്ടിപ്പ് സംഘത്തിൽ നിന്ന് തിരിച്ചെടുക്കുകയും ചെയ്തു.
ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോൺ ആപ് തട്ടിപ്പ് സംഘമാണ് പിന്നിലെന്നും ഇത്തരം തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രമിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.