മീന്‍ വളര്‍ത്തിയും പൂകൃഷി ഒരുക്കിയും കാക്കിക്കുള്ളിലെ കർഷകൻ

ചങ്ങരംകുളം: പച്ചക്കറികളും വാഴയും കപ്പയും ചക്കര കിഴങ്ങും കൃഷി ചെയ്ത് സ്റ്റേഷൻ വളപ്പ് പൊന്നാക്കുകയാണ് ചങ്ങരംകുളം പൊലീസിലെ സ്പെഷല്‍ ബ്രാഞ്ച് ഓഫിസര്‍ എ.ജെ ആല്‍ബര്‍ട്ട് എന്ന ആലപ്പുഴക്കാരൻ. പൊലീസ് സ്റ്റേഷനില്‍ ചെല്ലുമ്പോൾ എതിരേൽക്കുന്ന തുരുമ്പെടുത്ത തൊണ്ടി വാഹനങ്ങൾക്ക് പകരം വിചാരിച്ചാല്‍ പൊലീസ് സ്റ്റേഷനിലും പൂകൃഷിയും മത്സ്യകൃഷിയും ഒരുക്കാം എന്ന് തെളിയിക്കുകയാണ് ഇവിടെ. ഇപ്പോൾ പൂക്കളും മത്സ്യകൃഷിയും ആരംഭിച്ചതോടെ സ്റ്റേഷൻ വളപ്പ് പൂങ്കാവനമായി മാറി. പൊന്നാനി സര്‍ക്കിള്‍ പരിധിയിലെ ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ പരിസരമാണ് പച്ചക്കറിത്തോട്ടങ്ങളും പൂകൃഷിയും മീന്‍ വളര്‍ത്തലുമെല്ലാംകൊണ്ട് വ്യത്യസ്തമാവുന്നത്. സ്റ്റേഷന്‍ വളപ്പില്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിലും ടെറസിന് മുകളിലും ഒഴിവ് സമയത്ത് പച്ചക്കറി കൃഷി നടത്തി മികവ് തെളിയിച്ച ആല്‍ബര്‍ട്ട് ആണ് സ്റ്റേഷന്‍ വളപ്പില്‍ പുതിയ കാര്‍ഷിക പരീക്ഷണങ്ങള്‍ നടത്തി വിജയം നേടുന്നത്. സ്റ്റേഷന്‍ വളപ്പില്‍ വര്‍ഷങ്ങളായി തുരുമ്പെടുത്ത് നശിക്കുന്ന ലോറികളില്‍ ടാര്‍പോളിന്‍ വിരിച്ച് വെള്ളം കെട്ടിനിര്‍ത്തി അലങ്കാരമത്സ്യ കൃഷിയിറക്കി ഒരു പരീക്ഷണം കൂടി നടത്തുന്നുണ്ട് ആല്‍ബര്‍ട്ട്. പ്രദേശത്തെ ജൈവകൃഷി കൂട്ടായ്മക്ക് പ്രോത്സാഹനം നല്‍കുകയും ത​െൻറ പരിമിതിക്കുള്ളില്‍ നിന്ന് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും സ്വന്തമാക്കുകയും ചെയ്ത ആല്‍ബര്‍ട്ട് എന്ന പൊലീസുകാരന് കാര്‍ഷിക മേഖല വെറും ഒരു നേരം പോക്കല്ല. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കുഴിച്ച് മൂടപ്പെട്ട മലയാളിയുടെ കാര്‍ഷിക സംസ്കാരത്തെ പുതു തലമുറക്ക് മുന്നിലേക്ക് എത്തിക്കുക എന്ന വലിയ ദൗത്യം കൂടിയാണ്. ഓണമെത്തുന്നതോടെ പ്രദേശത്ത് പൂക്കളമൊരുക്കുന്നതിന് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പൂവെത്തുന്നത് നിര്‍ത്തലാക്കുന്നതിന് നമ്മുടെ നാട്ടില്‍തന്നെ പൂവളര്‍ത്തുന്നതിന് യുവതലമുറയെ സജ്ജരാക്കുകയും അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുകയുമാണ് ഇത്തരം കൃഷി രീതികള്‍ കൊണ്ട് ആല്‍ബര്‍ട്ട് ലക്ഷ്യം വെക്കുന്നത്. സാമൂഹ്യ വിഷയങ്ങളിലും പ്രശ്നങ്ങളിലും ഇടപെട്ട് നിയമപരമായ പ്രശ്നങ്ങള്‍ക്കും സാമൂഹ്യ പശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ആല്‍ബര്‍ട്ട് എന്നും സമൂഹത്തിനിടയില്‍ തന്നെ നിലകൊള്ളുകയാണ്. ചങ്ങരംകുളം സ്റ്റേഷനില്‍ എ.എസ്.ഐ ആയിരുന്ന ആല്‍ബര്‍ട്ട് അടുത്തിടെയാണ് സ്പെഷല്‍ ബ്രാഞ്ച് ഒാഫിസറായി ചാർജെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.