അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്നിൽ കാട്ടാനകൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായി. ചൂരിയോട്, കാക്കേനിപാടം പ്രദേശത്ത് ഒരു കിലോമീറ്റർ ചുറ്റളവിലെ കൃഷിസ്ഥലങ്ങളിലാണ് അവസാനമായി കൃഷിയിടങ്ങൾ നശിപ്പിച്ചത്. കുലച്ച കവുങ്ങ്, തെങ്ങ്, വാഴ, റബർ എന്നിവയാണ് നശിപ്പിച്ചതിൽ അധികവും. 13 ആനകളുള്ള സംഘമാണ് നേരം പുലരുവോളം ജനവാസ കേന്ദ്രത്തിൽ ചിന്നംവിളിച്ചും കൃഷി നശിപ്പിച്ചും വിലസുന്നത്. പരിസരവാസികൾ കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും അർധരാത്രി ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി പുലരുന്നത് വരെ ഭയന്ന് ഇരിക്കാറാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രി 12ഒാടെ കാടിറങ്ങിയ ആനകൾ ചൊവ്വാഴ്ച രാവിലെ അഞ്ചിനാണ് തിരിച്ച് കാട്ടിലേക്ക് പോയത്. മുമ്പ് റബർ ബുള്ളറ്റ് ഉപയോഗിച്ച് ആനകളെ കാടുകയറ്റിയിരുന്നെങ്കിലും ഒരു മാസത്തിനുശേഷം വീണ്ടുമെത്തി. കളത്തുംപടിയൻ ഉമ്മർ, വി.പി. ആയിഷ, പി.പി. സൈനബ, പി.പി. അലി, യൂസഫ്, ഉസ്മാൻ, ഉമ്മർ, ചേരിയാടൻ അബ്ദുറഹ്മാൻ, പാറക്കൽ ആയിഷ, ചക്കംതൊടി അസീസ്, തോണിക്കര ജലീൽ, കുരിക്കൾ മഹറൂഫ്, സഹ്‌റ, ചുങ്കൻ അലവി, ചുങ്കൻ വീരാപ്പൂ എന്നിവരുടെ കൃഷികളാണ് ഒറ്റരാത്രികൊണ്ട് കാട്ടാന നശിപ്പിച്ചത്. കാപ്പുപറമ്പ് പ്രദേശത്തേക്ക് ടാപ്പിങ് ജോലിക്കാർക്കും മറ്റും ആനയെ ഭയന്ന് പോവൻ ആനകളുടെ വരവ് തടയാൻ വനപാലകർക്ക് കഴിയുന്നില്ല. കുങ്കിയാനകളെക്കൊണ്ട് ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി അയക്കാൻ വനപാലകർ തയാറാകണമെന്നും ആനകളുടെ വിളയാട്ടം അവസാനിപ്പിക്കാൻ വേണ്ട നടപടി വനം വകുപ്പ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.