തിരുനാവായ: ചിങ്ങമാസത്തിലെ തുടർമഴ കർഷകർക്ക് ആഹ്ലാദം പകർന്നു. നേരത്തേ പൊടിവിത നടത്തിയ പാടങ്ങളിൽ കൊയ്ത്തു കഴിഞ്ഞ് അനുഗ്രഹത്തിനും ഐശ്വര്യത്തിനുമായി ക്ഷേത്രങ്ങളിൽ കതിർ കറ്റകൾ സമർപ്പിച്ച കർഷകർ രണ്ടാം വിളയിറക്കുന്നതിന് വേണ്ടത്ര ജലമില്ലാതെ വിഷമിക്കുമ്പോഴാണ് മഴയെത്തിയത്. ചിങ്ങപ്പിറവി മുതൽ ലഭിക്കുന്ന മഴയിൽ പാടങ്ങളിലെല്ലാം മുണ്ടകൻ വിളയിറക്കുന്നതിനാവശ്യമായ വെള്ളമായിട്ടുണ്ട്. മുച്ചിങ്ങത്തിൽ (ചിങ്ങം മൂന്ന്) മഴ പെയ്താൽ അച്ചിങ്ങം മുഴുവനും മഴ ലഭിക്കുമെന്നാണ് പഴമൊഴി. അതുകൊണ്ടുതന്നെ നേരത്തേ നിലമൊരുക്കി കൃഷിഭവനുകളിൽനിന്നും മറ്റും വിത്തുകൾ ശേഖരിച്ച് ഞാറ്റടികൾ തയാറാക്കി കാത്തിരിക്കുന്ന കർഷകർ കൃഷിപ്പണിയിൽ വ്യാപൃതരായി. ഓണത്തിന് പുത്തരിച്ചോറുണ്ണണമെന്ന മലയാളിയുടെ ആചാരത്തിെൻറ ഭാഗമായാണ് ഓണത്തിനു മുമ്പ് കൊയ്ത്ത് പൂർത്തിയാക്കുന്ന പതിവുള്ളത്. വൈകി വിതച്ചവർ ഓണം കഴിഞ്ഞെ കൊയ്യാറുള്ളൂ. കാർഷിക വൃത്തിയിൽനിന്ന് ഏറെപ്പേരും പിൻവാങ്ങിത്തുടങ്ങിയ സാഹചര്യത്തിൽ വളരെ ചുരുങ്ങിയ കർഷകർ മാത്രമെ പൊടിവിത പാടങ്ങളിൽ കൊയ്ത്ത് നടത്തിയിട്ടുള്ളു. ഓണത്തിനു മുമ്പ് രണ്ടാം വിളയിറക്കൽ പണിയൊക്കെ പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് കർഷകർ അരയും തലയും മുറുക്കി വയലിലിറങ്ങിയിരിക്കുന്നത്. ഇപ്പോൾ കാർഷിക വൃത്തിയിൽ സഹായിക്കാൻ ഇതര സംസ്ഥാന തൊഴിലാളികളും ഏറെയുള്ളത് കർഷകർക്ക് വലിയ അനുഗ്രഹമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.