റോഡില്‍ എഴുതുന്നതിനെച്ചൊല്ലി തര്‍ക്കം; എകരൂല്‍ പാലംതലക്കല്‍ ഡി.വൈ.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം

എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പാലം തലക്കല്‍ മുപ്പറ്റക്കുന്നില്‍ പുതുതായി ടാര്‍ചെയ്ത് നവീകരിച്ച റോഡില്‍ പാര്‍ട്ടിയുടെ പേര് എഴുതുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‍ ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സി.പി.എം ബുക്ക്‌ ചെയ്തതി‍​െൻറ മുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ താമര ചിഹ്നം വരച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തുടര്‍ന്ന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എഴുതുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയും നേരിയതോതില്‍ കൈയാങ്കളിയില്‍ കലാശിക്കുകയും ചെയ്തു. പിടിവലിക്കിടെ എഴുതാന്‍ കൊണ്ടുവന്ന പെയിൻറ് ബി.ജെ.പി പ്രവര്‍ത്തകരുടെ ശരീരത്തില്‍ ഒഴിച്ചതായി ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍, പിടിവലിക്കിടെ പെയിൻറ് തെറിച്ചതാണെന്നും തുടര്‍ന്ന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വയം ദേഹത്ത് ഒഴിച്ച് ഫോട്ടോ എടുത്തതാണെന്നുമാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. കണ്ണില്‍ പെയിൻറ് പടര്‍ന്ന് എം.സി. കരുണാകരന്‍, എം.സി. ഗോപാലന്‍ എന്നീ പ്രവര്‍ത്തകരുടെ കാഴ്ചക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മുപ്പറ്റക്കുന്നുമ്മല്‍ പ്രജീഷ്, പൂളപ്പറമ്പില്‍ സ്വരൂപ്‌ എന്നിവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായി സി.പി.എം നേതാക്കള്‍ അറിയിച്ചു. ഇരു വിഭാഗത്തി‍​െൻറയും പരാതിയില്‍ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.