ആയഞ്ചേരി: വാമൊഴിപ്പാട്ടുകളും ഐതിഹ്യങ്ങളും ശേഖരിച്ച് പുസ്തകരൂപത്തിൽ വായനക്കാരിൽ എത്തിക്കുന്ന കെ. അനന്ത മാരാർ 89ാം വയസ്സിലും വിശ്രമമില്ലാതെ അക്ഷര പണിപ്പുരയിലാണ്. കടത്തനാട്ടിലെ സന്യാസിമാർ, രാമായണം എന്നിവയാണ് പൊൻമേരിപറമ്പിലെ കീഴത്ര അനന്ത മാരാർ ഈയടുത്ത കാലത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. പുസ്തകങ്ങൾക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും അത് പകർത്തി പുസ്തകരൂപത്തിലാക്കുകയും ചെയ്യുന്ന മാരാർ ഇവ കിലോമീറ്ററുകൾ താണ്ടി വായനക്കാരിലെത്തിക്കുകയും ചെയ്യുന്നു. ഇതുവരെയായി ഒമ്പതു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തപാൽ വകുപ്പിൽ ജോലിചെയ്യുന്ന കാലത്ത് ഇത്തരം പാട്ടുകളും ഐതിഹ്യങ്ങളും ശേഖരിക്കാറുള്ള മാരാർ വിരമിച്ചതിനുശേഷമാണ് ഈ രംഗത്ത് സജീവമായത്. ജീവിതസായാഹ്നത്തിൽ വിശ്രമിക്കുന്നതിന് പകരം നാടിൻെറ പഴയകാലം പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് ഇദ്ദേഹം. പാട്ടുകളും ഐതിഹ്യങ്ങളും എവിടെയെങ്കിലുമുണ്ടെന്നറിഞ്ഞാൽ അവിടെ എത്തി അത് രേഖപ്പെടുത്തുകയും ഇതുമായി ബന്ധപ്പെട്ട ഫോട്ടോകൾ ശേഖരിക്കുകയുമാണ് മാരാരുടെ രീതി. പഴമക്കാരെ കണ്ട് മണിക്കൂറുകൾ അവരുടെ അടുത്തിരുന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ഒറ്റപ്പെട്ട വടക്കൻ പാട്ടുകൾ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയെന്ന് മാരാർ പറയുന്നു. പഴശ്ശിവാണ തമ്പുരാൻ, കറ്റൊടി രയരപ്പൻ നമ്പ്യാർ, കുതിരവട്ടംവാണ തമ്പുരാൻ, ഓമന വരയൻ കുഞ്ഞിക്കുങ്കൻ, തച്ചോളി ഒതേനൻ കതിരൂർ തെണ്ടക്കുപോയ പാട്ട്, കുറൂളി ചെക്കോൻ എന്നീ പാട്ടുകളാണ് ഈ സമാഹാരത്തിലുള്ളത്. നിട്ടൂര് രാമറുടെ കുസൃതി എന്ന പുസ്തകവും ഏറെ വിറ്റുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.