കൊട്ടിയൂര്‍ വൈശാഖോത്സവം: പ്രക്കൂഴത്തിനുള്ള അവല്‍ എത്തിച്ചു

കേളകം: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിൻെറ പ്രാരംഭ ചടങ്ങായ പ്രക്കൂഴം ചടങ്ങിനോടനുബന്ധിച്ച അവല്‍ ഇക്കര കൊട്ടിയൂര്‍ സന്നിധിയിലെത്തിച്ചു. വ്യാഴാഴ്ച നടക്കുന്ന പ്രക്കൂഴം ചടങ്ങുമായി ബന്ധപ്പെട്ടാണ് കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍നിന്ന് അവല്‍ ഇക്കരെ കൊട്ടിയൂര്‍ സന്നിധിയില്‍ എത്തിച്ചത്. പതിവിനു വിപരീതമായി ഇത്തവണ പ്രക്കൂഴത്തിൻെറ തലേ ദിവസമാണ് അവല്‍ എത്തിച്ചത്. സാധാരണ പ്രക്കൂഴത്തിൻെറ തലേദിവസം കാല്‍നടയായി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട് മണത്തണ കുണ്ടേന്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ തങ്ങിയശേഷം പ്രക്കൂഴം ദിവസം രാവിലെയാണ് അവലുമായി ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രസന്നിധിയില്‍ എത്തിക്കുക. 15ഓളം ആളുകള്‍ ചേര്‍ന്നാണ് അവല്‍ എഴുന്നള്ളിക്കുന്നത്. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ മൂന്നുപേര്‍ മാത്രമാണ് അവല്‍ എഴുന്നള്ളിച്ച് എത്തിച്ചത്. ക്ഷേത്രം പ്രസിഡൻറ് എം. ബാലകൃഷ്ണന്‍, വൈസ് പ്രസിഡൻറ് എം. പ്രഭാകരന്‍, പി.കെ. ശ്രീജിത്ത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രക്കൂഴം ദിവസം മാലൂര്‍പടി ക്ഷേത്രത്തില്‍നിന്ന് കുറ്റേരി നമ്പ്യാര്‍ എഴുന്നള്ളിക്കുന്ന നെയ്യും ഇന്നലെ വൈകീട്ട് അഞ്ചിന് ക്ഷേത്രത്തിലെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.