ആറളം ഫാമിൽ വട്ടമിട്ട 19 കാട്ടാനകളെ കാട്ടിലേക്ക് തുരത്തി

ആറളം: ആറളം ഫാമിൽ മാസങ്ങളായി തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം വിജയത്തിലേക്ക്. പത്ത് ദിവസമായി തുടരുന്ന ശ്രമത്തിനൊടുവിൽ 19 കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ഒന്ന് മാത്രമാണ് അവശേഷിക്കുന്നതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞമാസം 26നാണ് ആറളം ഫാമിലെ വാച്ചറായ നാരായണനെ കാട്ടാന ആക്രമിച്ചു കൊന്നത്. ശക്തമായ പ്രതിഷേധത്തിനൊടുവിലാണ്, ഫാമിൻെറ വിവിധ മേഖലകളിൽ തമ്പടിച്ച കാട്ടാനകളെ തുരത്താൻ വനം വകുപ്പ് നടപടിയെടുത്തത്. ഫാമിൽ തമ്പടിച്ച 20 ആനകളിൽ 19 എണ്ണത്തെ കാട്ടിലേക്ക് വിട്ടെങ്കിലും ഒരെണ്ണം വനപാലകർക്ക് പിടിനൽകാതെ ഒഴിഞ്ഞുമാറി നടക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ ഇതിനെയും കാടുകയറ്റാനാകുമെന്നാണ് വനം വകുപ്പധികൃതർ പറയുന്നത്. ഒമ്പത് ദിവസമായി തുടരുന്ന പരിശ്രമത്തിൽ അഞ്ചു ഘട്ടങ്ങളിലായാണ് ഇത്രയും ആനകളെ കാട്ടിലേക്ക് വിടാനായത്. മോഴയാനകൾ ഉൾപ്പെടെ രണ്ടാനകൾ തിരികെ ഫാമിൽ എത്തിയെങ്കിലും ഇവയെ വീണ്ടും ഓടിച്ചുകയറ്റി. രണ്ടുതവണ വനപാലകർക്കുനേരെ ആനകൾ പാഞ്ഞടുത്തു. 12 ബോർ പമ്പ് ആക്ഷൻ ഗൺ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്താണ് രക്ഷപ്പെട്ടത്. ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്‌നയുടെ നേതൃത്വത്തിൽ റേഞ്ചർ സോളമൻ, ഡെപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് ആനകളെ തുരത്തുന്നത്. എന്നാൽ, ഫാമിൻെറ വിവിധ ഭാഗങ്ങളിലായി കുട്ടിയാനകൾ ഉൾപ്പെടെ ആന ക്കൂട്ടങ്ങൾ ബാക്കിയുണ്ടെന്ന് പുനരധിവാസ മേഖലയിലെ ജനങ്ങൾ പറയുന്നു. പത്താം ബ്ലോക്കിൽ അഞ്ച് ആനകൾ കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രത്തിലെത്തിയതായി പ്രദേശവാസികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.