മാഹി: മാഹി കടലോരത്ത് മത്സ്യം വാങ്ങാൻ വൻ ആൾക്കൂട്ടമെത്തുന്നത് അധികൃതർ നിയന്ത്രിക്കാത്തതിൽ പ്രദേശവാസികൾക്ക് ആ ശങ്കയും പ്രതിഷേധവും. ഇതുമായി ബന്ധപ്പെട്ട് മാഹി മേഖലയിലെ മത്സ്യത്തൊഴിലാളികൾ തമ്മിൽ വെള്ളിയാഴ്ച രാവിലെ സംഘർഷമുണ്ടായി. ഒരുവിഭാഗം തൊഴിലാളികൾ മത്സ്യം പിടിക്കാൻ കടലിൽ പോകുന്നതും അവർ കൊണ്ടുവരുന്ന മത്സ്യം വാങ്ങാൻ പുറത്തുനിന്നും ആൾക്കൂട്ടം കടലോരത്തേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കടുത്ത വാക്കേറ്റത്തിലും സംഘർഷത്തിലും എത്തിച്ചത്. ഈ മാസം 22 മുതലാണ് ചോമ്പാല മത്സ്യബന്ധന തുറമുഖം അടച്ചിട്ടത്. അഴിയൂർ പഞ്ചായത്തും പൊലീസ് ഉൾപ്പെടെ ബന്ധപ്പെട്ട അധികൃതരും ചോമ്പാല, അഴിയൂർ, മാഹി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ കടൽകോടതിയും ചേർന്നാണ് ഈ തീരുമാനമെടുത്തത്. ഇതിൻെറ അടിസ്ഥാനത്തിൽ ഈ മേഖലയിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും തീരുമാനിച്ചിരുന്നു. എന്നാൽ, ഇത് ലംഘിച്ച് ഏതാനും മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ ദിവസം മുതൽ കടലിൽ പോയതാണ് സംഘർഷത്തിന് കാരണം. കടലിൽ പോയവർക്ക് ലഭിച്ച മത്സ്യം വിൽപന നടത്തുന്നത് നിർദിഷ്ട മാഹി തുറമുഖത്തിന് സമീപത്താണ്. ഇവിടെ പുറത്തുനിന്നും ഒരുപാട് ആളുകൾ മത്സ്യം വാങ്ങാനെത്തുന്നത് തടയാനോ നിയന്ത്രണം ഏർപ്പെടുത്താനോ അധികൃതർ തയാറാകാത്തത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായി. ഏതാനും ദിവസങ്ങളായി ന്യൂ മാഹി മത്സ്യമാർക്കറ്റിൽ നിന്നായിരുന്നു ഇവർ മത്സ്യ വിൽപന നടത്തിയത്. വ്യാഴാഴ്ച ന്യൂ മാഹി പൊലീസ് ഇത് തടഞ്ഞതോടെയാണ് വിൽപന മാഹി തുറമുഖത്തിന് സമീപത്തേക്ക് മാറ്റിയത്. നിരോധനാജ്ഞയും ലോക്ഡൗണും നിലവിലുള്ള മാഹിയിൽ അഡ്മിനിസ്ട്രേറ്റർ, പൊലീസ് സൂപ്രണ്ട്, ഫിഷറീസ് ഇൻസ്പെക്ടർ എന്നിവരെ പ്രശ്നത്തിൻെറ ഗൗരവം ധരിപ്പിച്ചിട്ടും, മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് തടയാനാവില്ലെന്ന നിലപാടാണ് അധികൃതരെല്ലാം സ്വീകരിച്ചതെന്നും ഇത് പ്രതിഷേധാർഹമാണെന്നും കടലിൽ പോകാത്ത മത്സ്യത്തൊഴിലാളികളുടെ വിഭാഗം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.