ബേപ്പൂർ: ബേപ്പൂർ-ചാലിയം കടവ് യാത്രക്കാരുടെ ബാഹുല്യം കാരണം, കൊച്ചിയിൽനിന്നും ഒരു അത്യാധുനിക ജങ്കാർകൂടി എത്തി. 'കൊച്ചിൻ സർവിസസ്' എന്ന സ്വകാര്യ കമ്പനിയുടെ രണ്ടാമത്തെ ജങ്കാർ ശനിയാഴ്ചമുതൽ ചാലിയത്തേക്കും തിരിച്ച് ബേപ്പൂരിലേക്കും ഓടിത്തുടങ്ങി. നേരേത്ത സർവിസ് നടത്തിയിരുന്ന ജങ്കാർ അറ്റകുറ്റപ്പണികൾക്കു ശേഷം കടവ്യാത്രക്ക് ഇറക്കും. രണ്ട് ജങ്കാറുകളും സർവിസ് നടത്തുന്നതോടെ ചാലിയം, കടലുണ്ടി ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമാകും. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് ബേപ്പൂർ-ചാലിയം കടവിൽ നന്നെ ചെറിയ തോണികളായിരുന്നു യാത്രക്കാർക്ക് ആശ്രയം. വിദ്യാർഥികളും പ്രായമുള്ളവരുമൊക്കെ ഏറെ പ്രയാസപ്പെട്ടും സാഹസികവുമായാണ് യാത്ര ചെയ്തിരുന്നത്. പിന്നീട് മൂന്ന് വലിയ മണൽതോണികൾക്ക് മുകളിൽ മരപ്പലക നിരത്തിക്കൊണ്ടാണ് യാത്രാ സംവിധാനം അൽപമെങ്കിലും സുരക്ഷിതമായി ആരംഭിച്ചത്. ശേഷം മത്സ്യബന്ധന ബോട്ടുകൾ യാത്ര ബോട്ടുകളാക്കി മാറ്റി കടത്തുയാത്ര തുടർന്നു. അഞ്ച് വർഷം മുമ്പാണ് ആദ്യത്തെ ജങ്കാർ, കടത്ത് യാത്രക്കായി സർക്കാർ കരാറടിസ്ഥാനത്തിൽ ഏർപ്പെടുത്തിയത്. ഇതോടെ വാഹനങ്ങളിൽ എത്തുന്നവർക്കും വാഹനങ്ങളിൽതന്നെ ജങ്കാർ വഴി കടത്തു കടക്കാനായി. കടലുണ്ടി ഗ്രാമപഞ്ചായത്തിൻെറ നിയന്ത്രണത്തിലാണ് ജങ്കാർ സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.