ബേപ്പൂർ: ബേപ്പൂർ തുറമുഖത്തെ തൊഴിലാളികളും സ്റ്റാഫ് ജീവനക്കാരും പണിമുടക്കിയതിനാൽ ലക്ഷദ്വീപിലേക്ക് ബുധനാഴ്ച ര ാവിലെ പുറപ്പെടേണ്ടിയിരുന്ന യാത്രക്കപ്പൽ സർവിസ് നിർത്തിവെച്ചു. 150 യാത്രക്കാരുമായി ബിത്ര, ചെത്ത്ലത്ത്, കിൽത്താൻ എന്നീ ദ്വീപുകളിലേക്ക് കപ്പലിൽ ടിക്കറ്റെടുത്ത് കാത്തിരുന്നവർക്ക് പണിമുടക്ക് കാരണം കോഴിക്കോടും ബേപ്പൂരിലുമുള്ള ലോഡ്ജുകളിൽ തങ്ങേണ്ടിവന്നു. കപ്പൽ ക്യാപ്റ്റൻ സി.കെ. ചന്ദ്രൻെറ നേതൃത്വത്തിൽ 21 ജീവനക്കാരുമായി എത്തിയ 'എം.വി. അമീൻദീവി' എന്ന കപ്പലിൻെറ യാത്രയാണ് പണിമുടക്ക് കാരണം റദ്ദാക്കിയത്. വ്യാഴാഴ്ച രാവിലെ 10.30.ന് കപ്പൽ ലക്ഷദ്വീപിലേക്ക് പുറപ്പെടുമെന്ന് ക്യാപ്റ്റൻ അറിയിച്ചു. കപ്പൽ പുറപ്പെടണമെങ്കിൽ പുറംകടൽ വരെ ടഗ് അനുഗമിക്കണം. ടഗ് ഓടിക്കേണ്ട ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർ കപ്പലിലെ ബോർഡിങ് ജോലി നിർവഹിക്കേണ്ടവർ, ക്ലിയറൻസ് സ്റ്റാഫ് എന്നിവരൊക്കെ പണിമുടക്കിൽ പങ്കുചേർന്നത് യാത്ര മുടങ്ങാൻ കാരണമായി. ബേപ്പൂർ തുറമുഖത്തുനിന്ന് ചരക്കുകളുമായി പോകേണ്ടിയിരുന്ന യന്ത്രവത്കൃത ഉരുക്കളുടെയും യാത്ര പണിമുടക്ക് കാരണം നിലച്ചു. ചാലിയം-ബേപ്പൂർ ജങ്കാർ യാത്ര സർവിസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങൾ നിരത്തിലിറങ്ങി. സ്വകാര്യ കാറുകളും അത്യാവശ്യം ഓടി. ബേപ്പൂർ മീൻപിടിത്ത തുറമുഖം സാധാരണപോലെ പ്രവർത്തിച്ചു ബേപ്പൂർ: ബേപ്പൂരിൽ ദേശീയ പണിമുടക്ക് കാരണം പൊതുമേഖല വ്യവസായ ശാലകൾ, ബേപ്പൂർ തുറമുഖം, സർക്കാർ ഓഫിസുകൾ, സ്വകാര്യ വ്യവസായശാലകൾ എന്നിവിടങ്ങളിലെ ജീവനക്കാർ പണിമുടക്കിയതിനാൽ ബുധനാഴ്ച പൂർണമായും അടഞ്ഞുകിടന്നു. വൈകീട്ടോടെ ബേപ്പൂർ, നടുവട്ടം, അരക്കിണർ, മാത്തോട്ടം എന്നിവിടങ്ങളിൽ കടകമ്പോളങ്ങൾ തുറന്നുപ്രവർത്തിച്ചു. അതിരാവിലെ ബി.സി. റോഡ് ജങ്ഷനിൽ മീൻകയറ്റിയ വാഹനം സംഘം ചേർന്ന് തടഞ്ഞത് സംഘർഷാവസ്ഥ ഉണ്ടാക്കിയെങ്കിലും ബേപ്പൂർ പൊലീസ് ഇടപെട്ട് പ്രശ്നം ഒഴിവാക്കി. ബേപ്പൂർ മീൻപിടിത്ത തുറമുഖം പണിമുടക്കുകളിൽ ഒന്നുംതന്നെ പങ്കുചേരാത്തതുകാരണം സാധാരണപോലെ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.