നന്മണ്ട: പ്ലാസ്റ്റിക് സംസ്കരണം ത്രിതല പഞ്ചായത്ത് പ്രസിഡൻറുമാരെ ത്രിശങ്കുവിലാഴ്‌ത്തുമ്പോൾ നന്മണ്ട പഞ്ചായത് ത് സാരഥികൾ വിജയാഹ്ലാദത്തിലാണ്. 2014ൽ തുടങ്ങിയ പ്ലാസ്റ്റിക് നിർമാർജനം നിശ്ചയദാർഢ്യത്തോടെ നിർവഹിച്ച സംതൃപ്തിയിലാണ് പഞ്ചായത്ത് അധികൃതർ. കക്ഷിരാഷ്ട്രീയത്തിനതീതമായി ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രസിഡൻറ് കുണ്ടൂർ ബിജുവിനോടൊപ്പം കൈകോർത്ത് മാലിന്യ നിർമാർജനത്തിൽ വിജയഗാഥ രചിച്ച് നന്മയുടെ പാത വെട്ടിത്തെളിക്കുകയായിരുന്നു. നന്മണ്ടയിലെ 17 വാർഡുകളിലെയും വിവാഹം -ഗൃഹപ്രവേശം- സൽക്കാരം എന്നീ വിശേഷ അവസരങ്ങളിൽ അതിഥിയായി ഇതര പഞ്ചായത്തുകളിൽനിന്നെത്തുന്നവർ വിസ്മയിച്ചുപോകും, ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ അവരുടെ മേശപ്പുറത്തെത്തുമ്പോൾ. ഓരോ വാർഡിലേക്കും 1200 പാത്രങ്ങൾ നൽകിയതാണ് പ്ലാസ്റ്റിക്കിനെതിരെ ഗ്രാമപഞ്ചായത്തിൻെറ അവസാന കാൽവെപ്പ്. 400 വലിയ സ്റ്റീൽ പ്ലേറ്റും 400 വീതം വലുതും ചെറുതുമായ സ്റ്റീൽ ഗ്ലാസുകളുമാണ് ഓരോ വാർഡിനും നൽകിയിരിക്കുന്നത്. 17 വാർഡുകളിലായി 20,400 പാത്രങ്ങളാണ് പൊതുജനങ്ങൾക്കായി നൽകിയത്. ഉപയോക്താക്കളിൽനിന്നും നാമമാത്രമായ വാടക ശുചീകരണത്തിനും പാത്രം സൂക്ഷിപ്പിനുമായി വാങ്ങുന്നു. കുടുംബശ്രീ, എ.ഡി.എസ് ഭാരവാഹികൾക്കാണ് ഇതിൻെറ ചുമതല. ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച് സൽക്കാരങ്ങൾ ആരു നടത്തിയാലും ഗ്രാമപഞ്ചായത്തിൻെറ പിടിവീഴും. പ്ലാസ്റ്റിക് കവറിന് ശക്തമായ നിയന്ത്രണമാണ്. നന്മണ്ട കടകളിലെല്ലാം തുണിസഞ്ചികൾ ലഭ്യമാണ്. വിദ്യാലയങ്ങളിലാവട്ടെ ജൈവ-അജൈവ മാലിന്യം വേർതിരിക്കാനായി ഡ്രോപ് ബോക്സും സ്ഥാപിച്ചിട്ടുണ്ട്. അജൈവ മാലിന്യങ്ങൾ ശേഖരിച്ച് കർണാടകയിലെ പുനഃചംക്രമണ കേന്ദ്രത്തിലേക്കാണ് അയച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.