കൊടുവള്ളി: കിഴക്കോത്ത് മടവൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പാലോറ മലയുടെ ഭാഗമായ മഠത്തും കുഴിയിൽ സോ യിൽ പൈപ്പിങ് പ്രതിഭാസമെന്ന സംശയത്തെത്തുടർന്ന് ജില്ല കലക്ടറുടെ നിർദേശപ്രകാരം വിദഗ്ധ സംഘം പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ സയൻറിസ്റ്റ് വിഭാഗവും സോയിൽ കൺസർവേഷൻ വിഭാഗവും പാലോറ മലയിൽ പരിശോധനക്കെത്തിയത്. താമരശ്ശേരി തഹസിൽദാർ മുഹമ്മദ് റഫീഖ്, ജില്ല മണ്ണ് സംരക്ഷണ ഓഫിസിലെ അനിൽ കുമാർ, ചന്ദ്രബോസ്, ജുഹുൽ സിറാജ്, സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ശാസത്രജ്ഞരായ ഡോ. വി.പി. ദിനേഷ്, ഡോ. ദൃശ്യ, ഡോ. ചിന്നി, ഡോ. ശ്രുതി, അജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കെട്ടിടനിർമാണം നടക്കുന്ന മലമുകളിലും വെള്ളത്തോടൊപ്പം ചളിയും മണ്ണും കൂടിക്കലർന്ന് പുറത്തേക്കുവരുന്ന മഠത്തും കുഴിയിലും പരിശോധന നടത്തിയ സംഘം ഇവിടത്തെ ചളിയും മണ്ണും ശേഖരിച്ചു. പ്രദേശത്ത് ഉരുൾപൊട്ടലിന് സാധ്യതയുണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും കൂടുതൽ പഠനം വേണ്ടതുണ്ടെന്നും സംഘം പറഞ്ഞു. പരിശോധനാ റിപ്പോർട്ട് ഉടൻ തന്നെ കലക്ടർക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാലോറ മലയുടെ പിൻവശത്തെ മഠത്തുംകുഴി ഭാഗത്ത് കനത്ത മഴയിൽ ചളിയും മണലും കലർന്ന വെള്ളം ഒഴുകിയതുമൂലം സോയിൽ പൈപ്പിങ് പ്രതിഭാസമാണെന്ന സംശയത്തെ തുടർന്ന് കുന്നിടിച്ചിൽ ഭീഷണി ഭയന്ന് കാവിലുമ്മാരം മഠത്തുംകുഴി ഭാഗത്തുനിന്നും 70ഓളം കുടുംബങ്ങൾ ക്യാമ്പിലേക്ക് താമസം മാറ്റുകയായിരുന്നു. ആശങ്ക പരിഹരിച്ചാൽ മാത്രമേ ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങുകയുള്ളൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.