കുറ്റിച്ചിറ മിശ്കാൽ പള്ളി
കോഴിക്കോട്: കേരളത്തിലെ പൈതൃക നിർമിതികളിൽ പ്രധാനപ്പെട്ട കോഴിക്കോട്ടെ പുരാതന മിശ്കാൽ പള്ളിക്കുനേരെ പോർച്ചുഗീസുകാർ നടത്തിയ ആക്രമണവും, നായർ - മുസ്ലിം പടയാളികൾ കൈകോർത്ത് തിരിച്ചടിച്ചതും കേരള സ്റ്റോറിയുടെ ഈ വിദ്വേഷ പ്രചരണ കാലത്ത് ഓർത്തിരിക്കേണ്ട ചരിത്രമാണ്. റമദാൻ 22ന് ഈ ചരിത്ര സംഭവത്തിന്റെ മറ്റൊരു വാർഷികം കൂടി ആഗതമാകുന്നു. 1510 ജനുവരി മൂന്നിന്, ഹിജ്റ വർഷം 915 റമദാൻ 22നായിരുന്നു വാസ്കോഡ ഗാമയുടെ പിൻഗാമിയായ കമാൻഡർ അൽബുക്കർക്കിന്റെ നേതൃത്വത്തിൽ പള്ളി ആക്രമിച്ചത്. പത്തേമാരിയിൽ കോതി അഴിമുഖത്തിലൂടെ കല്ലായി പുഴയിലെത്തി നഗരം ആക്രമിച്ച പോർചുഗീസുകാർ പള്ളിക്ക് തീവെച്ചു. മരം കൊണ്ട് നിർമിച്ച പള്ളിക്ക് കേടുപാടുകളുണ്ടായി. പള്ളിയിലെ ‘മിഅ്റാബ്’ തകർക്കപ്പെട്ടു. കോഴിക്കോട്ടെത്തിയ യെമന്‍ വ്യാപാരിയും നിരവധി ചരക്കുകപ്പലുകളുടെ ഉടമയുമായ നഖൂദാ മിശ്കാൽ എ.ഡി.1300നും 1330നും ഇടയിലാണ് പള്ളി നിർമിച്ചത്.
ഏഴ് നിലകളുണ്ടായിരുന്ന പള്ളി അന്ന് കോഴിക്കോട്ടെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു. പള്ളി ആക്രമിച്ച പറങ്കികൾക്കെതിരെ സാമൂതിരിയുടെ അഞ്ഞൂറിലേറെ നായർ പടയാളികളും മുസ്ലിംകളും ചേർന്നാണ് പോരിനിറങ്ങിയത്. 1571ൽ സാമൂതിരിയുടെ നിർദേശപ്രകാരം പോർച്ചുഗീസുകാർക്കെതിരെ ചാലിയം കോട്ടയിലേക്ക് കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിൽ പട പുറപ്പെട്ടു. പറങ്കികളെ തുരത്തിയോടിച്ച് കോട്ട തകർത്ത കുഞ്ഞാലിമരയ്ക്കാറും കൂട്ടരും കോട്ടയുടെ നിർമാണത്തിനുപയോഗിച്ച മരം മിശ്കാൽ പള്ളിയിലെത്തിച്ചു. പിന്നീട് ഈ മര ഉരുപ്പടികൾ ഉപയോഗിച്ചാണ് മിശ്കാൽ പള്ളി പുതുക്കിപ്പണിതത്. മതസൗഹാര്‍ദത്തിന്റെയും മാനവികതയുടെയും ഈ ചരിത്രം എന്നും ജ്വലിച്ച് നിൽക്കേണ്ടതുണ്ട്.
പോർച്ചുഗീസ് ആക്രമണത്തിന്റെ മായാത്ത പാടുകള്‍ ഇന്നുമുണ്ട് മിശ്കാലിന്റെ അകത്തളങ്ങളിൽ. മിശ്കാൽ ആക്രമണ വാർഷികമായ ഓരോ റമദാൻ 22ഉം ഹിന്ദു - മുസ്ലിം പടയാളികൾ കൈകോർത്ത പോരാട്ട ചരിത്രത്തിന്റെ സ്മരണ പുതുക്കലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.