കടലിൽ ഒഴുകിപ്പോയ തിരമാല നിരീക്ഷണ സംവിധാനം പൊന്നാനിയിൽ കണ്ടെത്തി

ബേപ്പൂർ: പുതിയാപ്പ തീരത്ത് കടലിൽ നിക്ഷേപിച്ച 'തിരമാല നിരീക്ഷണ സംവിധാനം' കടലിൽ ഒഴുകിപ്പോയി. കേരള സമുദ്ര പഠന സർവകലാശാലയും, കേന്ദ്ര വിവര സേവന കേന്ദ്രവും സംയുക്തമായി കേരള തീരങ്ങളിൽ കൊല്ലം, പുതിയാപ്പ എന്നീ രണ്ടു സ്ഥലങ്ങളിലായാണ് തിരമാല നിരീക്ഷണ സംവിധാനം സ്ഥാപിച്ചിരുന്നത്. ഇതിൽ കോഴിക്കോട് പുതിയാപ്പ തീരത്തെ 'തിരമാല നിരീക്ഷണ സംവിധാന'മാണ് അതിശക്തമായ തിരയിലും കാറ്റിലും പെട്ട് നങ്കൂരവുമായുള്ള ബന്ധം വേർപെട്ട് കടലിൽ ഒഴുകിപ്പോയത്. ഞായറാഴ്ച രാവിലെ 10നാണ് ബന്ധം വേർപെട്ടത്. തിരമാല നിരീക്ഷണ സംവിധാനം കടലിൽ ഒഴുകിപ്പോകുന്നത് കൊച്ചിയിലെ കേരള സമുദ്രപഠന സർവകലാശാലയിലുള്ള ജി.പി.എസ് ഉപഗ്രഹ സംവിധാനത്തിലൂടെ വ്യക്തമായെങ്കിലും വീണ്ടെടുക്കൽ ശ്രമകരമായി. കടലിൽ കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം, ഇന്ത്യൻ കോസ്റ്റ് ഗാർഡിന് പോലും സഹായിക്കാൻ സാധിച്ചില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് കടലിലെ ശക്തമായ കാറ്റും തിരമാലയും കുറഞ്ഞത്. അപ്പോഴേക്കും നിരീക്ഷണ സംവിധാനം പൊന്നാനി ഭാഗത്തേക്ക് ഒഴുകിയെത്തിയതായി കണ്ടെത്തി. ഇതിൻെറ അടിസ്ഥാനത്തിൽ പൊന്നാനി ഫിഷറീസ് വകുപ്പിൻെറ സഹായം ബന്ധപ്പെട്ടവർ തേടുകയായിരുന്നു. ഉടനെത്തന്നെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്റർ അബ്ദുൽ മജീദിൻെറ നിർദേശ പ്രകാരം ഫിഷറീസ് െറസ്ക്യൂ ബോട്ട് ഉപയോഗിച്ചു ഞായറാഴ്ച വൈകീട്ട് നാലോടെ ഉപകരണം കടലിൽ നിന്നു വീണ്ടെടുത്തു. തിരമാലയുടെ ഉയരം, കാറ്റിൻെറ ഗതി, സൂനാമി, സൈക്ലോൺ മുതലായ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നത് കടലിൽ നിക്ഷേപിച്ച ഈ സംവിധാനം ഉപയോഗിച്ചാണ്. ഫിഷറീസ് റെസ്ക്യൂ ഗാർഡുമാരായ വി.പി. സക്കീർ, മുഹമ്മദ് ആഷിർ, ശിഹാബ് എന്നിവരും ഫിഷറീസ് സർവകലാശാലയിലെ പ്രഫസർ എസ്.എം. റാഫിയുടെ നേതൃത്വത്തിലുള്ള മറൈൻ ഗവേഷകരായ എസ്. അതുൽ, ടെക്‌നിക്കൽ സ്റ്റാഫ് രാഹുൽ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.