കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഗംഭീര ജയം. തെരഞ്ഞെടുപ്പ് നട ന്ന 12 സീറ്റിൽ പത്തിലും ഇടത് അംഗങ്ങൾ ജയിച്ചു. രണ്ട് സീറ്റ് മുസ്ലിം ലീഗിന് ലഭിച്ചു. ചേലക്കര എം.എൽ.എ യു.ആർ. പ്രദീപ്, കാലിക്കറ്റ് രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. എം. മനോഹരൻ, ഡോ. ജി. റിജുലാൽ (കെമിസ്ട്രി വിഭാഗം അസി. പ്രഫസർ, ഗവ. കോളജ്, ചിറ്റൂർ), ഡോ. കെ.പി. വിനോദ് കുമാർ (കോമേഴ്സ് അസോ. പ്രഫസർ, എം.ഇ.എസ് കോളജ് മമ്പാട്), ഇ. അബ്ദുറഹീം (മാനേജർ ആൻഡ് ചെയർമാൻ, പാലക്കാട് അട്ടയംപതി സ്നേഹ കോളജ് ഓഫ് ആർക്കിടെക്ചർ ), എം. ജയകൃഷ്ണൻ (കോഴിക്കോട് നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ്), പ്രഫ. എം.എം. നാരായണൻ, എ.കെ. രമേശ്ബാബു, അഡ്വ. ടോം കെ. തോമസ്, ഇ. അഫ്സൽ (എസ്.എഫ്.ഐ മലപ്പുറം ജില്ല പ്രസിഡൻറ്) എന്നിവരാണ് ജയിച്ച ഇടത് അംഗങ്ങൾ. എൻ.വി. അബ്ദുറഹ്മാൻ (മാനേജർ, അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജ്), റഷീദ് അഹമ്മദ് (അസോ. പ്രഫസർ, കരുവാരക്കുണ്ട് െക.ടി.എം കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്) എന്നിവരാണ് ലീഗ് അംഗങ്ങൾ. 27 സ്ഥാനാർഥികളാണ് മത്സരിച്ചത്. കോൺഗ്രസിൻെറ ഒരാൾക്കുപോലും ജയിക്കാനായില്ല. നാല് വർഷമാണ് കാലാവധി. പ്രിൻസിപ്പൽ മണ്ഡലത്തിൽനിന്നുള്ള രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. പ്രിൻസിപ്പൽ മണ്ഡലത്തിൽനിന്ന് സെനറ്റിലേക്കുള്ള ആറംഗങ്ങളുടെ തെരെഞ്ഞടുപ്പ് നീളുന്നതിനാലാണിത്. സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാർക്ക് െസനറ്റിൽ വോട്ടവകാശം നൽകുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേസ് തുടരുകയാണ്. നിലവിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് ആറ് ഇടതുപക്ഷ പ്രവർത്തകരെ സെനറ്റിലേക്കും അതുവഴി സിൻഡിക്കേറ്റിലേക്കും നാമനിർദേശം ചെയ്തിരുന്നു. ഗവ. സെക്രട്ടറിമാരടക്കം ആറ് എക്സ് ഒഫീഷ്യോ അംഗങ്ങളും സിൻഡിക്കേറ്റിലുണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട സെനറ്റ്, സിൻഡിക്കേറ്റ് കാലാവധി 2017 സെപ്തംബർ 29ന് അവസാനിച്ചിരുന്നു. പിന്നീട് ഇടതിന് സമ്പൂർണ ആധിപത്യമുള്ള നോമിനേറ്റഡ് സിൻഡിക്കേറ്റായിരുന്നു. കഴിഞ്ഞ മാർച്ചിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് നാമനിർദേശം ചെയ്ത ആറുേപരായിരുന്നു നിലവിലെ സിൻഡിക്കേറ്റ് അംഗങ്ങൾ. തെരഞ്ഞെടുക്കെപ്പട്ടവർക്ക് ക്യാമ്പസിൽ ഇടത് സംഘടന പ്രവർത്തകർ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.