ബേപ്പൂർ: മീഞ്ചന്ത സ്കൂളിൽ പ്രവേശനത്തിന് വന്ന വിദ്യാർഥികളിൽനിന്ന് പി.ടി.എ കമ്മിറ്റി, സ്കൂൾ വെൽഫെയർ ഫണ്ടിലേക്കെന്ന പേരിൽ സംഭാവന വാങ്ങിയതറിഞ്ഞ രക്ഷിതാക്കൾ രോഷാകുലരായി. സർക്കാർ സ്കൂളുകളിൽ വിദ്യാർഥി പ്രവേശനത്തിന് ഫീസ് ഈടാക്കാൻ പാടില്ലെന്ന നിബന്ധന മറികടന്ന് തരംപോലെ വിവിധ തോതിൽ സംഭാവനയെന്ന പേരിലാണ് പണം വസൂലാക്കിയത്. പി.ടി.എ ഫണ്ടിലേക്ക് എൽ.പി, യു.പി, വിഭാഗം വിദ്യാർഥികളോട് ഇരുപത്തി അഞ്ച് രൂപയും ഹൈസ്കൂൾ വിദ്യാർഥികളോട് അമ്പത് രൂപയും സ്വമേധയാ നൽകുകയാണെങ്കിൽ വാങ്ങാമെന്നും മറ്റെന്തെങ്കിലും തരത്തിൽ പണപ്പിരിവ് നടത്തിയാൽ നടപടി നേരിടേണ്ടി വരുമെന്നും സർക്കാറിൻെറ മുന്നറിയിപ്പുണ്ട്. ഇതൊന്നുംതന്നെ മുഖവിലക്കെടുക്കാതെ നൂറിനും മൂവായിരത്തിനും ഇടയിൽ തോന്നിയപോലെ പണപ്പിരിവ് നടത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. പ്രവേശനോത്സവത്തിന് വന്ന രക്ഷിതാക്കൾ പരസ്പരം അന്വേഷിച്ചപ്പോഴാണ് പലരോടും പലരീതിയിലാണ് സംഭാവനയെന്ന രീതിയിൽ പണം വാങ്ങിയതെന്നറിയുന്നത്. ചിലർക്ക് റസീറ്റ് നൽകിയിട്ടില്ലെന്നും ബോധ്യപ്പെട്ടു. എതിർപ്പ് പ്രകടിപ്പിച്ച രക്ഷിതാക്കളോട് പി.ടി.എ ഭാരവാഹികൾ യോഗം വിളിച്ചുകൂട്ടി പരിഹാരം കാണുമെന്നു ഉറപ്പുനൽകി. സംഭവമറിഞ്ഞെത്തിയ പൊലീസ് നാട്ടുകാരോടും പി.ടി.എ ഭാരവാഹികളോടും സ്കൂൾ അധികൃതരോടും വിവരം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.