മൗലവിമാരും മാർക്സിസ്റ്റുകളും

മൗലവിമാരും മാർക്സിസ്റ്റുകളും ഇറാഖിലെ പ്രശസ്ത ശിയ ഇസ്ലാമിക പണ്ഡിതനായ മുഹമ്മദ് സാദിഖ് സദ്റിെൻറ മകനാണ് മുഖ്തദാ അൽ സദ്ർ. സദ്റിസ്റ്റ് മൂവ്മെൻറ് (അത്തയ്യാറുസ്സദ്രി) എന്ന രാഷ്ട്രീയപ്രസ്ഥാനത്തിെൻറ നായകൻ. ശിയ ഇസ്ലാമിസം സ്വന്തം ഐഡിയോളജി ആയി പ്രഖ്യാപിച്ച പ്രസ്ഥാനമാണ് സദ്റിസ്റ്റ് മൂവ്മെൻറ്. അധിനിവേശകാലത്ത് അമേരിക്കക്കെതിരെ ജനങ്ങളെ തെരുവിലിറക്കിക്കൊണ്ടാണ് മുഖ്തദാ അൽ സദ്റും പ്രസ്ഥാനവും ലോകശ്രദ്ധയിലേക്കു വന്നത്. അദ്ദേഹം ഇപ്പോൾ വാർത്തയിൽ നിറയാൻ കാരണം പക്ഷേ മറ്റൊന്നാണ്. േമയ് 12ന് നടന്ന ഇറാഖ് പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ ഫലങ്ങൾ പുറത്തുവരുമ്പോൾ മുൻപന്തിയിൽ നിൽക്കുന്നത് സദ്റിെൻറ നേതൃത്വത്തിലുള്ള സൈറൂൻ സഖ്യമാണ്. ഒരേസമയം അമേരിക്കക്കും ഇറാനുമെതിരായ നിലപാട്സ്വീകരിക്കുന്ന സദ്റിെൻറ മുന്നണി മുന്നേറ്റമുണ്ടാക്കുന്നത് വലിയ ആഗോളശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഒരു ഡസനോളം മുന്നണികൾ മാറ്റുരക്കുന്ന തെരഞ്ഞെടുപ്പിൽ 329അംഗ പാർലമെൻറിൽ 54 സീറ്റ് മാത്രമാണ് സദ്റിെൻറ മുന്നണിക്കുള്ളതെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകളുള്ള മുന്നണിയാണത്. മറ്റു മുന്നണികളുമായി ചേർന്ന് ഇവർ ഇറാഖ് ഭരണത്തിലെത്താനാണ് സാധ്യത. ഇറാഖ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം ഇതൊക്കെ ഏറെ വൈകുമെങ്കിലും. മുഖ്തദാ അൽ സദ്റിെൻറ മുന്നണി മുന്നേറ്റംനടത്തിയത് മാത്രമല്ല ആളുകളെ അമ്പരപ്പിച്ചത്. ആ മുന്നണിയുടെ ഉള്ളടക്കം അേതക്കാൾ കൗതുകകരമാണ്. അറബ് ലോകത്തെതന്നെ ഏറ്റവും പഴക്കമുള്ള കമ്യൂണിസ്റ്റ് പാർട്ടിയായ, 1934ൽ സ്ഥാപിതമായ ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിയാണ് (ഐ.സി.പി) സദ്റിെൻറ മുന്നണിയിലെ പ്രധാന ഘടകകക്ഷി എന്നതാണത്. രണ്ടു സീറ്റിൽ ഐ.സി.പി പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശിയാക്കളുടെ പുണ്യനഗരമായ നജഫിൽ വിജയിച്ചിരിക്കുന്നത് ഐ.സി.പിയുടെ വനിത സ്ഥാനാർഥിയായ സുഹദ് അൽ ഖതീബാണ്. ഇറാഖ് പാർലമെൻറിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് പ്രാതിനിധ്യം ലഭിക്കുന്നത് പശ്ചിമേഷ്യയിലാകമാനം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിറിയയിലെ കുർദ് വിമോചിത പ്രദേശങ്ങളിൽ സ്വയംഭരണം കൊണ്ടുവരാൻ സാധിച്ചതാണ് അടുത്തകാലത്ത് പശ്ചിമേഷ്യയിൽ നടന്ന പ്രധാന ഇടതുപക്ഷ മുന്നേറ്റം. റജോവ കമ്യൂണിസ്റ്റുകൾ എന്നറിയപ്പെടുന്ന ആ വിഭാഗം ലോകത്തുതന്നെ അപൂർവമായ കമ്യൂണിസ്റ്റ് മാതൃകകൾ പരീക്ഷിക്കുന്നവരാണ്. ലോകത്തെ മുഖ്യധാര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി പലനിലക്കും നല്ല ബന്ധമുള്ളവരല്ല അവർ. എന്നാൽ, ഇറാഖിലെ ഐ.സി.പി സാർവദേശീയ തലത്തിൽ പാർലെമൻററി/മുഖ്യധാര കമ്യൂണിസ്റ്റ് പാർട്ടികൾക്കൊപ്പം നിൽക്കുന്നവരാണ്. ഒരു മുസ്ലിംഭൂരിപക്ഷ രാജ്യത്ത്, ഇസ്ലാമിസം ആദർശമായി സ്വീകരിച്ച ഒരു പാർട്ടിയുമായി ഒരു ക്ലാസിക്കൽ കമ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പ് മുന്നണി രൂപവത്കരിക്കുന്നത് നമ്മുടെ പശ്ചാത്തലത്തിൽ ആലോചിക്കുമ്പോൾ കൗതുകകരമായ കാര്യമാണ്. ഫലസ്തീനിൽ ഇടതുപക്ഷപ്രസ്ഥാനമായ പി.എഫ്.എൽ.പിയും ഇസ്ലാമിസ്റ്റ് പ്രസ്ഥാനമായ ഹമാസും പലനിലക്കും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. യമൻ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലും ഇസ്ലാമിസ്റ്റ് - കമ്യൂണിസ്റ്റ് സഹകരണം പല രംഗങ്ങളിലുമുണ്ടായിട്ടുണ്ട്. എന്നാൽ, ഒരു ഇസ്ലാമിക കക്ഷിയും കമ്യൂണിസ്റ്റ് പാർട്ടിയും പരസ്യമായി മുന്നണി രൂപവത്കരിച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതും മുന്നേറ്റമുണ്ടാക്കുന്നതും ഒരുപക്ഷേ ഇതാദ്യമായിരിക്കും. അതുതന്നെയാണ് ഇറാഖ് തെരഞ്ഞെടുപ്പിലെ വലിയ കൗതുകവും. ഇസ്ലാമിക പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിനെ കുറിച്ച് വ്യാഖ്യാനങ്ങൾ ഉണ്ടാക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് പ്രയാസമുണ്ടാകേണ്ട കാര്യമില്ല; അവർ അക്കാര്യത്തിൽ നല്ല വൈദഗ്ധ്യമുള്ളവരാണ്. 'മതപരമായ നിലപാടുകളുള്ള സദ്റിെൻറ പ്രസ്ഥാനവും മതനിരപേക്ഷ കാഴ്ചപ്പാടുള്ള കമ്യൂണിസ്റ്റുകളും തമ്മിൽ സഖ്യമുണ്ടാവുകയെന്നത് ഏതാനും വർഷങ്ങൾക്കുമുമ്പുവരെ ആരും ചിന്തിക്കാത്ത കാര്യമായിരുന്നു. എന്നാൽ, ജനങ്ങൾക്ക് സ്വീകാര്യമായ കൂട്ടുകെട്ടായി അത് മാറിയെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്' എന്നാണ് കേരളത്തിലെ സി.പി.എമ്മിെൻറ ഔദ്യോഗിക ജിഹ്വ ഈ സഖ്യത്തെക്കുറിച്ച് എഴുതിയത്. വ്യത്യസ്ത രാഷ്ട്രീയധാരകളുമായി അർഥവത്തായ ഇടപഴക്കങ്ങൾ വികസിപ്പിക്കുക എന്നത് ജനാധിപത്യത്തിൽ പ്രധാനമാണ്. എന്നാൽ, പുരോഗമന ശുദ്ധിവാദം ഉയർത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പലപ്പോഴും ഇതിന് സാധിക്കാറില്ല. ശുദ്ധിവാദത്തിെൻറ നാലുകെട്ടിൽനിന്ന് പുറത്തുകടക്കാൻ ഇറാഖിലെ കമ്യൂണിസ്റ്റുകൾക്കെങ്കിലും സാധിച്ചുവെന്നാണ് സദ്ർ പാർട്ടിയുമായുള്ള അവരുടെ സഖ്യം തെളിയിക്കുന്നത്. ഇറാഖിലെപോലെ മുസ്ലിംകൾ ഇന്ത്യയിൽ ഭൂരിപക്ഷമല്ല. നിലനിൽപുപോലും ചോദ്യംചെയ്യപ്പെടുന്ന പീഡിത ന്യൂനപക്ഷമാണ്. അത്തരമൊരു സാഹചര്യത്തിൽ മുസ്ലിംകളുടെ അതിജീവനം എന്നത് വലിയൊരു രാഷ്ട്രീയപ്രശ്നമാണ്. ആ രാഷ്ട്രീയപ്രശ്നത്തെ മുൻനിർത്തി രൂപപ്പെട്ട മുന്നേറ്റങ്ങളോടും സംഘടനകളോടും ക്രിയാത്മകമായി സംവദിക്കാൻപോലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സാധിക്കാറില്ല. മുസ്ലിം രാഷ്ട്രീയ രൂപങ്ങളെ തീവ്രവാദവത്കരിക്കുന്ന അധീശവർഗത്തിെൻറ അതേ ആഖ്യാനപദ്ധതി തന്നെയാണ് ഈ വിഷയത്തിൽ ഇന്ത്യയിലെ ഇടതുപക്ഷവും പിന്തുടരുന്നത്. ഇടതുപക്ഷവുമായി 25 വർഷം ഇടപഴകി പ്രവർത്തിച്ചിട്ടും മുസ്ലിം മുൻൈകയിൽ രൂപംകൊണ്ട ഐ.എൻ.എൽ എന്ന പാർട്ടിയെ കേരളത്തിലെ എൽ.ഡി.എഫ് ഇപ്പോഴും പടിക്കു പുറത്തുനിർത്തുന്നതിെൻറ കാരണവും ഇതുതന്നെ. ഇടതു ശുദ്ധിവാദത്തോടൊപ്പം സവർണശുദ്ധിബോധംകൂടി ഇക്കാര്യത്തിൽ ഇന്ത്യയിലെ ഇടതുപക്ഷത്തിെൻറ ബോധത്തെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. ഇറാഖിലെ കമ്യൂണിസ്റ്റുകളുടെ ചുവടുകൾ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുമെങ്കിൽ അത് ജനാധിപത്യത്തിന് വലിയ ഗുണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.